Sunday, 23 February 2014

പുള്ളനൂരിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രം


അനവധി ചരിത്രങ്ങളുടെ മൂകസാക്ഷിയായ ചെറുപുഴയുടെ കിഴക്കുഭാഗത്ത്, ശാന്തസുന്ദരമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പുള്ളനൂര്‍ ഗ്രാമം. പഴമയുടെ സൗന്ദര്യം മുറ്റിനില്‍ക്കുന്ന നാട്. കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മനോഹരമായ ദേശം. 

തെക്ക് പുള്ളാവൂരും വടക്ക് വെണ്ണക്കോടും അതിരിട്ടുനില്‍ക്കുന്നു. കിഴക്ക് മലയമ്മയും പടിഞ്ഞാറ് ചെറുപുഴയും. ഈ നദികളുടെ തീരങ്ങളില്‍നിന്നാണ് ഈ നാടിന്റെ പ്രപിതാക്കള്‍ തങ്ങളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തിരുന്നത്. 

ഇന്നത്തെ നഗരങ്ങളും നാഷ്ണല്‍ ഹൈവേകളും പോലെ  പുഴകളായിരുന്നുവല്ലോ പഴയ കാലത്ത് സമൃദ്ധിയുടെയും ഗതാഗതത്തിന്റെയും വന്‍ കേന്ദ്രങ്ങള്‍. അവിടങ്ങളിലാണ് കമ്പോളങ്ങളും സംസ്‌കാരങ്ങളും തളിര്‍ത്തതും ചൂട് പിടിച്ചിരുന്നതും. ചെറുപുഴയുടെ കാര്യത്തിലും ഇതൊരു അപവാദമായില്ല. കേരളമുസ്‌ലിം ചരിത്രത്തില്‍ കോഴിക്കോട് ജില്ലയുടെ പങ്ക് നിര്‍ണയിക്കുമാര്‍ അതിന്റെ കിഴക്കു-പടിഞ്ഞാര്‍ തീരങ്ങളിലും വന്‍ കേളിയോടെ ചില പ്രദേശങ്ങള്‍ ഉയര്‍ന്നുവന്നു. കേരളമുസ്‌ലിം നവോത്ഥാനത്തില്‍ തങ്ങളുടെതായ ഇടം അടയാളപ്പെടുത്തുംവിധം അവ വളര്‍ന്നുവലുതാവുകയും നവോത്ഥാന നായകരന്മാരെയും സാംസ്‌കാരിക നേതൃത്വത്തെയും സമൂഹത്തിനു സംഭാവന നല്‍കുകയും ചെയ്തു. മുണ്ടോട്-നാരകശ്ശേരി ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന പുള്ളനൂരും അങ്ങനെയുള്ള പലതില്‍ ഒന്നായിരുന്നു. 

കഥ പറയുന്ന പുഴക്കരകള്‍
ഈ നാടിനോളംതന്നെ പഴക്കവും ചരിത്രവുമുണ്ട് ഇവിടത്തെ കടവുകള്‍ക്കും. നൂറോളം വര്‍ഷത്തിന്റെ ചരിത്രം ഇന്നത്തെ പഴമക്കാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ തന്നെ കഴിയുന്നുണ്ട്. ഇക്കാലത്ത് നമ്മുടെ പുഴക്കരകള്‍ സജീവതയുടെ കേന്ദ്രങ്ങളായിരുന്നു. മതപരമായും സാംസ്‌കാരികമായും കായികമായും ഇവക്ക് പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. ഒരു കാലത്ത് ഈ പുഴക്കരയിലായിരുന്നു പണ്ഡിതന്മാരുടെ പാതിരാപ്രഭാഷണങ്ങള്‍ നടന്നിരുന്നത്. പ്രത്യേകിച്ചും, കല്ലുമ്പുറത്തിനും കരുവമ്പൊയിലിനുമിടയിലെ മൊയോട്ടക്കടവില്‍. വേനല്‍ക്കാലങ്ങളില്‍ പുഴയുടെ എതിര്‍വശത്ത് വലിയ കര രൂപപ്പെടാറുണ്ട്. നാട്ടിലെ എല്ലാവര്‍ക്കും ഒരുപോലെ സംഗമിക്കാന്‍ പറ്റിയ സൗകര്യപ്രദമായ സ്ഥലം അതായിരുന്നു അന്ന്. അതിനാല്‍, വയളുകളും സംവാദങ്ങളുമെല്ലാം പുഴക്കരകളില്‍ സംഘടിപ്പിക്കപ്പെട്ടു. ഉള്ളണം അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പുല്ലാര അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അന്നത്തെ പ്രഗല്‍ഭ പ്രഭാഷകരില്‍ ചിലരാണ്. കൂട്ടത്തില്‍ നാരകശ്ശേരി ഉസ്താദും ഇവിടെ വന്ന് പ്രസംഗിക്കാറുണ്ടായിരുന്നു. ഉച്ചഭാഷിണി സാര്‍വത്രികമാകാത്ത കാലമായിരുന്നതുകൊണ്ടുതന്നെ, തൊള്ളപ്രസംഗങ്ങളായിരുന്നു ഇവ.

പുഴ കടന്ന് അക്കരെ കരുവമ്പൊയിലും കൊടുവള്ളിയുമായിട്ടായിരുന്നു പണ്ടുമുതലേ ഇവിടത്തുകാരുടെ കൂടുതല്‍ ബന്ധവും. പാലങ്ങളില്ലാത്ത അക്കാലത്ത് കടത്തു തോണികളാണ് ഈ ബന്ധം നിലനിര്‍ത്തിയിരുന്നത്. തോണി തുഴഞ്ഞ് ജീവിക്കുന്ന കുടുംബങ്ങള്‍തന്നെ ഇവിടെയുണ്ടായിരുന്നു. 

പുഴയോടു ചേര്‍ന്ന് ഉണ്ടായിരുന്ന ചായമക്കാനികള്‍ അന്ന് തലമുറകളുടെ ഓര്‍മമുറികളായിരുന്നു. ഗൗരവമേറിയ ചര്‍ച്ചകളും സംസാരങ്ങളുമാണ് അവിടെ നടന്നിരുന്നത്. കളികളും ടൂര്‍ണമെന്റുകളുമാണ് ഇവിടത്തെ ആസ്വാദ്യകരമായ മറ്റു അനുഭവങ്ങള്‍. പാലവും വികാസവുമെല്ലാം വന്നതോടെ, ഈ അടുത്ത കാലങ്ങളിലാണ് ഇതെല്ലാം അപ്രത്യക്ഷമായി തുടങ്ങിയത്. 

കൃഷിയായിരുന്നു പ്രധാനമായും നാടിന്റെ ഉപജീവന മാര്‍ഗം. കച്ചവടവും ചെറിയ നിലയില്‍ ഉണ്ടായിരുന്നു. പച്ചക്കറി സാധനങ്ങള്‍ കടയില്‍ പോയി വാങ്ങുന്ന രീതി അന്നുണ്ടായിരുന്നില്ല. എല്ലാം വീട്ടില്‍തന്നെ നട്ടുണ്ടാക്കാറായിരുന്നു പതിവ്. അടുത്തുതന്നെ പുഴയും വയലുകളുമുണ്ടായിരുന്നതിനാല്‍ അവയെ കേന്ദ്രീകരിച്ചാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും സാധാരണ കര്‍ഷകരായിരുന്നു. നാടിന്റെ സമൃദ്ധിയും പഴയ കാല ശോഭയും അവരാണ് നിലനിര്‍ത്തിയിരുന്നത്. നിറഞ്ഞു നില്‍ക്കുന്ന പാടങ്ങളും, നിരന്നുനില്‍ക്കുന്ന കൃഷി ഭൂമികളും നാടിനെ സ്വയം പര്യപ്തമാക്കി. ഞണ്ടാടിയിലെയും മലയമ്മ മുതല്‍ കുറുങ്ങാട്ടുകടവ് വരെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങളിലെയും കൃഷികളായിരുന്നു പ്രധാനം. കൂടാതെ, പുഴക്കരയിലും സാധാരണ ഭൂമികളിലും വിവിധ തരത്തിലുള്ള കൃഷികള്‍ നടത്തിയിരുന്നു. നെല്ല്, ചാമ, എള്ള്, ചേമ്പ്, കിഴങ്ങ്, പൂള, ചേന, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, മധുരക്കിഴങ്ങ്, തെങ്ങ്, കമുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് പ്രധാനമായും ഉണ്ടായിരുന്നത്. 

രാഷ്ട്രീയവും നാഗരിക പുരോഗതിയും
കേരളത്തിന്റെ പൊതു ചരിത്രംപോലെത്തന്നെ, 1950 കളോടെയാണ് ഇവിടെ രാഷ്ട്രീയ വേര്‍തിരിവുകള്‍ ശക്തമാകുന്നത്. കേരളത്തില്‍ പഞ്ചായത്ത് സംവിധാനം നിലവില്‍വന്നപ്പോള്‍തന്നെ ചാത്തമംഗലം പഞ്ചായത്തും രൂപപ്പെട്ടു. 1962 ലാണ് കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രായോഗികമാകുന്നത്. പല ഭാഗങ്ങളിലും ഇതിന്റെ വ്യവസ്ഥാപിതമായൊരു രൂപം കൈവന്നിരുന്നില്ല. പക്ഷെ, അതേവര്‍ഷം തന്നെ ചാത്തമംഗലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. വാശിയേറിയ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനാണ് ഭരണം ലഭിച്ചത്. അഞ്ചു വര്‍ഷം അവര്‍ ഭരിച്ചു. പുനത്തിന്‍പുറത്ത് അഹ്മദ് ഹാജിയായിരുന്നു അന്ന് ഈ ഭാഗത്തെ പ്രിതിനിധാനം ചെയ്യുന്ന പഞ്ചായത്ത് മെമ്പര്‍. അദ്ദേഹത്തിന്റെ കാലത്ത് നാട്ടില്‍ പല പുരോഗതികളുമുണ്ടായി. പ്രധാനമായും, മലയമ്മ മുതല്‍ കൊടക്കാട്ടു കടവ് വരെയുള്ള റോഡ് നിര്‍മിക്കപ്പെടുന്നത് ഇക്കാലത്താണ്. പുഴ കേന്ദ്രീകൃത ജീവിതത്തില്‍നിന്നും റോഡ് കേന്ദ്രീകൃത ജീവിതത്തിലേക്കുള്ള പുള്ളനൂരിന്റെ ചുവടുമാറ്റത്തിനുള്ള തുടക്കമായിരുന്നു ഇത്. ഇതോടെ, കരവഴി പുള്ളനരിലേക്കുള്ള ആള്‍പെരുമാറ്റങ്ങളും ചരക്കുകൈമാറ്റങ്ങളും വര്‍ദ്ധിച്ചു.  

പിന്നീടാണ് നാരകശ്ശേരി-മുണ്ടോട് റോഡ് വരുന്നത്. നാരകശ്ശേരി ഉസ്താദിന്റെയും ഇയ്യക്കണ്ടി മുഹമ്മദിന്റെയും ശക്തമായ ശ്രമഫലമായിട്ടായിരുന്നു ഇത്. കുവ്വക്കണ്ടി മൊയ്തീന്‍ കോയ ഹാജി പഞ്ചായത്ത് മെമ്പറായതോടെ ഈ ഭാഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ വന്നു.  പുള്ളനൂര്‍ സ്‌കൂള്‍ മുതല്‍ കുഴിമണ്ണില്‍ പള്ളിവരെയും ശേഷം അവിടെനിന്നും കല്ലുമ്പുറം പുഴക്കടവ് വരെയും റോഡ് വരുന്നത് ഇക്കാലത്തണ്. 1970 കളോടെയാണ് ഈ നാട്ടിലേക്ക് വൈദ്യുതി കടന്നുരുന്നത്. ഇയ്യക്കണ്ടി മുഹമ്മദിനെപ്പോലെയുള്ളവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. മലയമ്മ മുതല്‍ കുഴിമണ്ണില്‍വരെയും ശേഷം അവിടെനിന്നും കല്ലുമ്പുറം പുഴവരെയും രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു ഇത്.


പുള്ളനൂര്‍- വിദ്യാഭ്യാസ കുതിപ്പില്‍ തുല്യതയില്ലാത്ത നാട്


പുള്ളനൂര്‍. വിദ്യാഭ്യാസ വിസ്‌ഫോടനം നടക്കുന്ന നാട്. ഒരു പക്ഷെ, കോഴിക്കോട് ജില്ലയില്‍തന്നെ ഇതുപോലൊരു ഗ്രാമം (മഹല്ല്) വേറെയുണ്ടാവാന്‍ ഇടയില്ല. വിദ്യാഭ്യാസ വളര്‍ച്ചയുടെ കാര്യത്തില്‍ അത്രമാത്രം മുന്‍പന്തിയിലാണ് ഈ കൊച്ചു പ്രദേശം. ഒരു പഞ്ചായത്തോ അതിലും വലിയ ഭൂതലമോ നേടിയെടുക്കേണ്ട, എന്നാല്‍ അവയില്‍തന്നെ പലേടത്തും കണ്ടെത്താനാവാത്ത ഒരു വിദ്യാഭ്യാസ വിപ്ലവം ഈ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ശരാശരി വിദ്യാഭ്യാസമില്ലാത്തവര്‍ വളരെ കുറവാണ്. എന്നുമാത്രമല്ല, വിദ്യാഭ്യാസ/അക്കാദമിക രംഗത്തെ സമുന്നത മേഖലകളില്‍ വിരാജിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുമാണ്. ജീവിതത്തിന്റെ നാനോന്മുഖമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കിലും വിദ്യാഭ്യാസത്തെ തങ്ങളുടെ ഭാവി ജീവിതത്തിന്റെ  മുഖമുദ്രയാക്കിയെടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 

കര്‍ഷക വൃത്തിയും കൂലിപ്പണിയുമായിരുന്നു പുള്ളനൂര്‍ നിവാസികളുടെ ഉപജീവന മാര്‍ഗം. പക്ഷെ, ഇന്ന് കൃഷി ശോഷിക്കുകയും ഗള്‍ഫ് യാത്ര കൂടുകയും ചെയ്‌തെങ്കിലും കൂലിപ്പണി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഭൂമി ഉഴുതല്‍, തേങ്ങ വലി, കൊത്തല്‍, ചുമടെടുക്കല്‍, വയല്‍ പണികള്‍, വീടുനിര്‍മാണം, കല്ല് വെട്ട്, മണല്‍ വാരല്‍, മാര്‍ബിള്‍ വര്‍ക്കുകള്‍ തുടങ്ങിയവയാണ് മാറിയ കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ വിവിധ നാടന്‍ പണികള്‍. 

പക്ഷെ, ഇവയെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഒരു തലമുറ പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനു നമ്മുടെ നാട്ടില്‍ നാന്ദി കുറിച്ചിരിക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതും അല്‍ഭുതമുളവാക്കുന്നതുമായ ഒരു വസ്തുതയാണ്. കേവല പഠനമെന്നതിലപ്പുറം ലക്ഷ്യം കണ്ട മഹോന്നത പഠനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അക്കാദമിക തലവന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും ലക്ചര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാരും എഞ്ചിനിയര്‍മാരും സ്‌കൂള്‍ അദ്ധ്യാപകരും മറ്റു വിവിധയിനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും മാനവ-ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയവരും നടത്തുന്നവരുമായി വലിയൊരു വിഭാഗം തന്നെ ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകളുമുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

മത മേഖലയിലും ഇതേപോലെ തുല്യതയില്ലാത്തൊരു കുതിപ്പ് നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേവലം മദ്‌റസാപഠനം മാത്രം ലഭിച്ച് ജീവിതത്തിലേക്കും ജോലിയിലേക്കും കടക്കുന്നവരായിരുന്നു പഴയ കാല തലമുറ. ഏറിയാല്‍, രണ്ടു മൂന്നു വര്‍ഷത്തെ ദര്‍സ് പഠനം മാത്രമേ പിന്നീടുണ്ടാകുമായിരുന്നുള്ളൂ. പക്ഷെ, ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു. മതരംഗത്തെ ഉന്നത പഠനം ഇന്ന് വലിയ ട്രന്റാണ് നമ്മുടെ നട്ടില്‍. ജീവിതം മൂല്യവത്താക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഇതിനായി രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. നാടിനും നാട്ടുകാര്‍ക്കും ജില്ലക്കും എന്നല്ല, മലയാളത്തിനുതന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണിവ. 

മത, ഭൗതിക, മത-ഭൗതിക സമന്വയ മേഖലകളില്‍ നമ്മുടെ നാട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടക്ക് നേടിയെടുത്ത വിദ്യാഭ്യാസ വളര്‍ച്ച അതിമഹത്തരമാണ്. അതിനുമുമ്പും നമ്മുടെ നാട്ടില്‍നിന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രതീക്ഷ നല്‍കുന്ന ഉദ്ദ്യമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീക്ഷണമുള്ള ആ ഉദ്ദ്യമങ്ങളുടെ പിന്തുടര്‍ച്ചകളായിരുന്നു പില്‍ക്കാലത്തെ ഈ വിദ്യാഭ്യാസ വിസ്‌ഫോടനം. ഇത്തരുണത്തില്‍, ഈ വളര്‍ച്ചയുടെ ചെറിയ നിലക്കുള്ള ഒരു കണക്കെടുപ്പ് നല്ലതാണെന്നു തോന്നുന്നു. ഭാവി തലമുറകള്‍ക്ക് ഇനിയും ഉയരങ്ങളിലേക്കു കയറിചെല്ലാന്‍ ഇത് സഹായകമായേക്കും. 

മത മേഖലയിലെ പ്രതീക്ഷകള്‍
പ്രഗല്‍ഭരും സര്‍ഗ സമ്പന്നരുമായ അനവധി പണ്ഡിതന്മാരെയും ഉസ്താദുമാരെയും സംഭാവന ചെയ്യാന്‍ കഴിഞ്ഞ 65 വര്‍ഷത്തിനകം നമ്മുടെ മദ്‌റസയുടെ പ്രവര്‍ത്തന ഫലമായി സാധിച്ചിട്ടുണ്ട്. മദ്‌റസാ പഠനം കഴിഞ്ഞ് ദര്‍സ് പഠനത്തിനു പോയവരും അതിനു ശേഷം മദ്‌റസാ അദ്ധ്യാപകരായി പോയവരുമുണ്ട് അതില്‍. ദര്‍സു പഠനത്തിനു സേഷം മത മേഖലയിലെ ഉപരിപഠനത്തിനു പോവുകയും കേരളമുസ്‌ലിം ചരിത്രത്തില്‍തന്നെ ശ്രദ്ധേയമായ അറബിക് കോളേജുകളില്‍ അദ്ധ്യായനം നടത്തുകയും ചെയ്തവരുമുണ്ട്. ഫൈസിമാരും ബാഖവിമാരും അഹ്‌സനിമാരും ഇതില്‍ ജനിച്ചിട്ടുണ്ട്. മദ്‌റസയെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്ന വസ്തുതയാണിത്. ഇതില്‍ ഏറെ പ്രമുഖരാണ്:

ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി: നമ്മുടെ നാടിന്റെ പഴയ തലമുറകളോടൊപ്പം സജീവമായി പ്രവര്‍ത്തിക്കയും നാട്ടില്‍ മതകീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമായതെല്ലാം ചെയ്ത വ്യക്തിത്വങ്ങളിലൊരാളാണ്. ഇപ്പോള്‍ കാസര്‍കോട് മേല്‍പറമ്പില്‍ മത സേവനം നടത്തിക്കൊണ്ടിരിക്കുന്നു.
ഇ.പി. സക്കരിയ്യ അഹ്‌സനി: കുഴിമണ്ണില്‍ പള്ളിയിലെ മുന്‍ ഖഥീബു കൂടിയായിരുന്ന അദ്ദേഹം നമ്മുടെ നാട്ടിലെ ഒരു കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയാണ്. കേരളത്തില്‍ സമസ്തയുടെ വിവിധ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു വാഫി കോളേജിലെ പ്രധാന  ലക്ചര്‍മാരില്‍ ഒരാളായി സേവനം ചെയ്യുന്നു. ടി. അബ്ദുര്‍ റഹ്മാന്‍ ഫൈസിയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പോയി ഫൈസി ബിരുദം നേടിയ മറ്റൊരു വ്യക്തി. 

സമന്വയ മേഖലയിലെ പ്രതീക്ഷകള്‍
മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ ഇതിനകം നമ്മുടെ നാട് വന്‍ നേട്ടംതന്നെ കൈവരിച്ചുകഴിഞ്ഞു. മത ബിരുദത്തോടൊപ്പം ഭൗതികത്തില്‍ ഡിഗ്രിയും പി.ജി.യുമുള്ള മൂന്നു ഹുദവികളെ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു മുന്നേറ്റം തന്നെയാണ്. എ.പി. മുഹമ്മദ് കോയ ഹുദവി, പി. മോയിന്‍ ഹുദവി, അബ്ദുല്ല കുട്ടി ഹുദവി എന്നിവര്‍ വിദ്യാഭ്യാസത്തിന്റെ പുതിയൊരു കവാടമാണ് നമ്മുടെ നാടിനു മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത്.

ഈ പാത പിന്‍പറ്റി, ഉസ്താദുമാരുടെയും അഭ്യുദയകാംക്ഷികളുടെയും കഠിന ശ്രമങ്ങളാല്‍ വളര്‍ന്നു വരുന്ന പുതിയൊരു തലമുറയെ വളാഞ്ചേരി മര്‍കസിലേക്കും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും പറഞ്ഞയക്കാന്‍ സാധിച്ചുവെന്നതാണ് ഏറെ പ്രതീക്ഷയുളവാക്കുന്ന മറ്റൊരു കാര്യം. നമ്മുടെ നാടിന്റെ ഭാവി കൂടുതല്‍ വിദ്യാഭ്യാസ ബന്ധിതമായിരിക്കുമെന്നതിലേക്കുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. വളാഞ്ചേരി മര്‍ക്കസില്‍ പഠിക്കുന്ന കണ്ടിയില്‍ ഇ.പി. ജാബിര്‍, കൂട്ടിലങ്ങാടി വാഫി കോളേജില്‍ പഠിക്കുന്ന ഇര്‍ശാദലി, പി.പി. അജ്മല്‍, പി.പി. അശ്‌റഫ്, വി.പി. ശാഫി തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ കുതിപ്പിലെ ഭാവിയുടെ ഭാഗ്യ നക്ഷത്രങ്ങളായി കാണാവുന്നതാണ്. 

ഭൗതിക മേഖലയിലെ പ്രതീക്ഷകള്‍

ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ പുള്ളനൂരിന്റെ വിദ്യാഭ്യാസ കുതിപ്പ് അപരിമേയമാണ്. കൂടുതല്‍ തിളക്കങ്ങളോടെ അത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ശംസുല്‍ ഹുദാ മദ്‌റസയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കഥമാത്രം എടുത്തു പരിശോധിച്ചാല്‍തന്നെ ഇക്കാര്യം സുതരാം വ്യക്തമാകും. 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ക്ക് വലിയ പ്രാതിനിദ്ധ്യം ഇല്ലാത്ത കാലത്തുതന്നെ ബി.എസ്.സി (ബോട്ടണി) യില്‍ 85 ശതമാനം മാര്‍ക്കോടെ വിജയിച്ച് കേരളമുസ്‌ലിംകള്‍ക്കുതന്നെ മാതൃകയായ സി.വി. അബ്ദുല്‍ അസീസ് ഹാജി നമ്മുടെ നാടിന്റെ അഭിമാനമാണ്. മെഡിക്കല്‍ കോളേജ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത അദ്ദേഹത്തെക്കുറിച്ച് കേരളമുസ്‌ലിം ഡയറക്ടറിയില്‍ ചരിത്രകാരന്‍ ഡോ. സി.കെ. കരീം വരെ സചിത്രം എഴുതിയിട്ടുണ്ട്. കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍, സയന്‍സ് മേഖലയിലെ ഒരു മുസ്‌ലിം സാന്നിദ്ധ്യമായിട്ടാണ് അദ്ദേഹത്തെ എടുത്തു കാട്ടുന്നത്. കരുവമ്പൊയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്ററായി പിരിഞ്ഞ ഐ.കെ. മുഹമ്മദ് മാസ്റ്റര്‍, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഡപ്പാര്‍ടുമെന്റില്‍ ജോലി ചെയ്തിരുന്ന കെ.എം. കുഞ്ഞി മുഹമ്മദ് ഹാജി, കണ്ണൂരില്‍ കുറേ കാലം ഉര്‍ദു അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ചുടലക്കല്‍ മഹ്മൂദ് മാസ്റ്റര്‍, കണ്ണൂരില്‍ അറബിക് അദ്ധ്യാകനായി പ്രവര്‍ത്തിക്കുന്ന ഇ.പി.എം. കോയ മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനായ എ.പി. മുഹമ്മദ് മാസ്റ്റര്‍, കാസര്‍കോട് സ്‌കൂളില്‍ അദ്ധ്യാകനായിരുന്ന ഇ.പി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍, അറബിക് അദ്ധ്യാപകനായിരുന്ന കെ.എം. അബ്ദുര്‍റഹീം തുടങ്ങിയവര്‍ ഭൗതിക മേഖലയില്‍ തിളങ്ങിനിന്ന നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ പ്രമുഖരാണ്. 
കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വി.പി. ബശീര്‍, കോടഞ്ചേരി ആര്‍ട് ആന്റ് സയന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എ.പി. മുജീബ്, കണ്ണൂര്‍ ഉര്‍ദു അദ്ധ്യാപന്‍ കെ.കെ. മുഹമ്മദ് അശ്‌റഫ് മാസ്റ്റര്‍, കരുവമ്പൊയില്‍ സ്‌കൂള്‍ അറബിക് അദ്ധ്യാപകന്‍ ടി. ഫരീദ് മാസ്റ്റര്‍, മീഞ്ചന്ത ഹൈസ്‌കൂള്‍ ഉര്‍ദു അദ്ധ്യാപന്‍ എന്‍. സലാം മാസ്റ്റര്‍, കുറ്റ്യാടി അറബിക് അദ്ധ്യാപകന്‍ എന്‍. ജബ്ബാര്‍, ഉര്‍ദു അദ്ധ്യാപിക എ.പി. ശാഹിന തുടങ്ങിയവര്‍ അദ്ധ്യാപന മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന പുതിയ തലമുറയിലെ സാന്നദ്ധ്യങ്ങളാണ്. 

അദ്ധ്യാപനേതര മേഖലയില്‍ ഗവ: സര്‍വീസിലും അല്ലാതെയുമായി വിദ്യാഭ്യാസാനന്തര ജോലി ചെയ്യുന്ന വേറെയും അനവധിയാളുകള്‍ നമ്മുടെ മദ്‌റസയുടെ ഉല്‍പന്നങ്ങളായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന എന്‍.പി. മുഹമ്മദ്, പരിയാരം മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന കെ.എം. റഫീഖ്, ഖത്തര്‍ മന്താലയത്തിനു കീഴില്‍ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുന്ന ഐ.കെ. മജീദ്, ബി.എ.എം.എസ് (ആയുര്‍വേദം) കഴിഞ്ഞ സി.വി. ഹസ്‌ന, മദ്‌റസ വിദ്യാര്‍ത്ഥിയല്ലെങ്കിലും നമ്മുടെ മഹല്ലിന്റെ തണലില്‍ വളര്‍ന്ന, ഡല്‍ഹിയില്‍ ജോലി നോക്കുന്ന, ബി.എസ്.സി നഴ്‌സിംഗ് ഹോള്‍ഡര്‍ സി.വി. ഫസ്‌ലുര്‍റഹ്മാന്‍ തുടങ്ങിയവര്‍ മെഡിക്കല്‍ മേഖലയില്‍ നമ്മുടെ നാടിന്റെയും മദ്‌റസയുടെയും അഭിമാനങ്ങളാണ്. 

എക്‌സൈസ് വിഭാഗം ഡ്രൈവര്‍ വി.പി. സുബൈര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീനിയര്‍ അസിസ്റ്റന്റ് കണ്ടിയില്‍ അജ്മല്‍, കാലിക്കറ്റ് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഓഫീസ് ക്ലര്‍ക്ക് കണ്ടിയില്‍ മുഹമ്മില്‍, ചാത്തമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ടി.ടി. മൊയ്തീന്‍ കോയ, പഞ്ചായത്ത് സെക്രട്ടറി തോട്ടൊളി അബ്ദുല്ല കുട്ടി തുടങ്ങിയവര്‍ രാഷ്ട്രീയ വിദ്യാഭ്യാസ ഭരണ മേഖലയിലെ നാടിന്റെ വേറിട്ട സാന്നിദ്ധ്യങ്ങളാണ്. 

എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ദുബായില്‍ ജോലി നോക്കുന്ന എ.പി. ശമീറലി (ബി.ടെക്), സഊദിയില്‍ ജോലി നോക്കുന്ന എ.പി. ഇര്‍ശാദ് (ബി.ടെക്), കമ്പ്യൂട്ടര്‍ മേഖലയില്‍ ബാംഗ്ലൂരില്‍ ജോലി നോക്കുന്ന എ.പി. നവാസ് (എം.സി.എ) തുടങ്ങിയവരും ഈ നാടിന്റെ പ്രതീക്ഷ നല്‍കുന്ന ഉല്‍പന്നങ്ങളാണ്. കണ്ടിയില്‍ ശമീര്‍ ഹുസൈന്‍ (പി.ജി. ലിറ്ററേച്ചര്‍), എ.പി. ശാനിബ (ടി.ടി.സി) തുടങ്ങി നാടിന്റെ വിദ്യാഭ്യാസ, അക്കാദമിക, ഉദ്യോഗ മേഖലയില്‍ ഔന്നത്യം നേടിയ അനവധിയാളുകള്‍ വേറെയും നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്. 

വിവാഹം വഴി നമ്മുടെ നാട്ടിലെത്തിയ വലിയൊരു ശതമാനം പെണ്‍കുട്ടികളും വിദ്യാഭ്യാസപരമായി മുന്നില്‍നില്‍ക്കുന്നവരാണ്. അദ്ധ്യാപികമാരും നഴ്‌സ് മാരും എന്തിനേറെ സയന്റിസ്റ്റുകള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നതാണ് വസ്തുത. 

വിവിധ മേഖലയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന  നമ്മുടെ നാടിന്റെ വിദ്യാഭ്യാസ കുതിപ്പ് നാടിനും മതത്തിനും നന്മ വരും വിധം ഇനിയും തുടരട്ടെയെന്ന് ആശംസിക്കുന്നു. 65 ാം വാര്‍ഷികം ആഘോഷിക്കുന്ന മദ്‌റസയെ സംബന്ധിച്ചിടത്തോളം നാടിന്റെ ഈ വിദ്യാഭ്യാസ പുരോഗതി ഏറെ അഭിമാനം നല്‍കുന്ന നിമിഷങ്ങളാണിവ. കാരണം, ഈ മദ്‌റസയുടെ സന്താനങ്ങളാണിന്ന് കേരളത്തിനകത്തും പുറത്തും സുപ്രധാന തസ്തികകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മറ്റു അധികമൊന്നും മദ്‌റസകള്‍ക്കു ലഭിക്കാത്ത ഒരു ഭാഗ്യമാണിത്. 

പുള്ളനൂര്‍- സമസ്തയുടെ അജയ്യമായ കോട്ട


സമസ്തക്കു ആഴത്തില്‍ വേരുള്ള നാടാണ് പുള്ളനൂര്‍. സമസ്തക്കു ഒരു ഉപാദ്ധ്യക്ഷനെ സംഭാവന ചെയ്ത നാട്. 1950 കളിലോ അതിനു മുമ്പോ സമസ്തയുടെ വര്‍ത്തമാനങ്ങള്‍ നിരന്തരം എത്തിക്കൊണ്ടിരുന്ന പ്രദേശം. 1963 ല്‍ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ഇത് സമസ്തയുടെ താവഴിയില്‍നിന്നും മുറിച്ചുമാറ്റപ്പെടാനാവാത്ത വിധം ആ ആദര്‍ശ സംരക്ഷണത്തിന്റെ സുശക്തമായൊരു കോട്ടയായി മാറി. അവിടന്നിങ്ങോട്ട് പതിറ്റാണ്ടുകളായി പുള്ളനൂര്‍ സമസ്തയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമായി നിലകൊള്ളുന്നു. 1940 കളിലും 50 കളിലുമായു നിലവില്‍ വന്ന കുഴിമണ്ണില്‍ ജുമുഅത്ത് പള്ളിയും പുള്ളനൂര്‍ ശംസുല്‍ ഹുദാ മദ്‌റസയുമാണ് ഈ അവകാശവാദം അന്യായമല്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകള്‍. ഇതു രണ്ടുമായിരുന്നു എന്നും ഈ നാട്ടിലെ സമസ്തയുടെ ആശയ പ്രചരണ കേന്ദ്രങ്ങള്‍.

പുള്ളനൂരിലെ സമസ്തയുടെ കഥ പറയുമ്പോള്‍ നാരകശ്ശേരി ഉസ്താദാണ് ആദ്യമായി അനുസ്മരിക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വം. ശംസുല്‍ ഉലമ സെക്രട്ടറിയും കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റുമായ സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു നാരകശ്ശേരി ഉസ്താദ്. 1973 ല്‍ ഉസ്താദാണ് വഫാത്താകുന്നതു വരെ ഈ സ്ഥാനം അലങ്കരിച്ചു. കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനും ശംസുല്‍ ഉലമായുടെ ഉസ്താദുമായ നാരകശ്ശേരി ഉസ്താണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ വഴികാട്ടി. ഉസ്താദ് കാണിച്ച പന്ഥാവിലൂടെയാണ് ഈ നാട് സഞ്ചരിക്കേണ്ടത്. ഉസ്താദ് ഉറച്ചുനിന്ന നേതൃത്വത്തിനു കീഴിലാണ് നാം ഉറച്ചുനില്‍ക്കേണ്ടത്. അല്‍ഹംദുലില്ലാഹ്, പുള്ളനൂര്‍ ഇന്നും ആ നേതൃത്വത്തില്‍ വിശ്വാസമര്‍പിച്ച് ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. 

ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും നയിച്ച സമസ്തയാണ് നമ്മുടെ നാടിനു വെളിച്ചം നല്‍കിയത് എന്നതില്‍ രണ്ടഭിപ്രായത്തിനു വകയില്ല. അവരുടെ ജീവിതകാലത്തുതന്നെ നാരകശ്ശേരി ഉസ്താദ് ആ വെളിച്ചം നമുക്ക് എത്തിച്ചുതന്നു. വരും തലമുറക്ക് സംശയമില്ലാതിരിക്കാന്‍ നാരകശ്ശേരി കണ്ണിയത്ത് ഉസ്താദിനെ നമ്മുടെ നാട്ടില്‍ കൊണ്ടുവന്നു പ്രസംഗിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഉസ്താദായ കണ്ണിയത്ത് പറയുന്നതാണ് സത്യം; അതിനാല്‍ നിങ്ങളത് ഉള്‍കൊള്ളണമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഞണ്ടാടി പള്ളിക്കടുത്തു വെച്ചായിരുന്നു പരിപാടി. ശംസുല്‍ ഉലമയും തന്റെ വന്ദ്യ ഗുരുവിനെ തേടി പല തവണ പുള്ളനൂരില്‍ വന്നു. ഇവിടത്തുകാര്‍ക്ക് സത്യ ദീനിന്റെ വെളിച്ചം പകര്‍ന്നു. അതിനാല്‍, നാരകശ്ശേരി ഉസ്താദ് തുറന്നു തന്ന സമസ്തയുടെ പാതയാണ് പുള്ളനൂരിന്റെ ആദര്‍ശ പാതയെന്ന് നമ്മളിന്ന് ഉറച്ചുവിശ്വസിക്കുന്നു. അത് കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലമയുടെയും വഴിയായിരുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടായിരുന്നു നാരകശ്ശേരി ഉസ്താദ് വഫാത്തായ ആ വെള്ളിയാഴ്ച ദിവസം. ജുമുഅ നിസ്‌കാരത്തിനായി പള്ളിയുടെ മുനാരങ്ങളില്‍നിന്നും ബാങ്ക് വിളിയുയര്‍ന്ന നേരം. മുണ്ടോട്ടെ പള്ളിയുടെ മുമ്പില്‍നിന്ന് ഇരുകൈകള്‍ ആകാശത്തിലേക്കുയര്‍ത്തി ശംസുല്‍ ഉലമ പ്രാര്‍ത്ഥിച്ചത്: ഈ വന്ദ്യ ഗുരുവിന് നീ പൊറുക്കേണമേ.... അവരോടൊപ്പം സ്വര്‍ഗ ലോകത്ത് ഞങ്ങളെ നീ പ്രവേശിപ്പിക്കേണമേ... അവര്‍ കാണിച്ച വഴിയില്‍ ഞങ്ങളെയും ഈ നാടിനെയും നീ വഴി നടത്തേണമേ..... എന്ന്. 

ആ പ്രാര്‍ത്ഥനക്കുളള ഉത്തരമെന്നോണം ഇന്നും നമ്മുടെ നാട് നാരകശ്ശേരി ഉസ്താദ് കാണിച്ചുതന്ന പാതയില്‍, സമസ്തക്കു പിന്നിലായി ഉറച്ചുനിന്നു മുന്നേറുകയാണ്. ഉസ്താദ് പോയെങ്കിലും അവര്‍ ബാക്കിവെച്ചുപോയ തന്റെ ശിഷ്യ ഗണങ്ങളാണ് പിന്നീട് ഈ നാട്ടില്‍ സമസ്തയെ പ്രചരിപ്പിച്ചിരുന്നത്.  കണ്ണിയത്ത് ഉസ്താദിന്റെ പാതയാണ് നിങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കേണ്ടത് എന്ന് ജീവിതത്തിലുടനീളം നാരകശ്ശേരി ഉസ്താദ് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും കാണിച്ചുകൊടുക്കുകയും ചെയ്തതിനാല്‍ അവരും ഈ നാട്ടില്‍ അതേ ആദര്‍ശം തന്നെ പ്രചരിപ്പിച്ചു. ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നാരകശ്ശേരി ഉസ്താദ് തന്നെയാണ് ഇന്നും നമ്മുടെ നാടിനെ വഴികാട്ടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതെല്ലാം വ്യക്തമാകുന്നത്. 

നാരകശ്ശേരിയുടെ ശിഷ്യന്മാരായ അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയ്യുല്ലാഹി, പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പിന്നീട് നമ്മുടെ നാട്ടില്‍ സമസ്തക്കു നേതൃത്വം നല്‍കിയിരുന്നത്. ഇത് അല്ലാഹുവിന്റെ അല്‍ഭുതകരമായൊരു നിയോഗമാണ്. കണ്ണിയത്ത് ഉസ്താദിന്റെ ചിന്തകളാണ് ഇവരിലൂടെയെല്ലാം നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടത്. നാരകശ്ശേരി ഉസ്താദാണ് അത് പ്രചരിപ്പിക്കാനായി അവരെ ഉപദേശിച്ചിരുന്നതും. 

സമസ്ത വൈസ് പ്രസിഡന്റായിരുന്ന അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട് പല തവണ ഈ നാട്ടില്‍ വരികയും പല പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അയല്‍ പ്രദേശത്തുകാരന്‍ കൂടിയായ പി.സി. ഉസ്താദ് നമ്മുടെ നാടിന്റെ എല്ലാമെല്ലാമാണ്. നമ്മുടെ മുന്‍ ഖാസികൂടിയായ ഉസ്താദാണ് ഈ നാട്ടില്‍ സമസ്തയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മറ്റൊരു വ്യക്തിത്വം. 

ഈയിടെ വഫാത്തായ സമസ്ത ട്രഷറര്‍ പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാരും നമ്മുടെ നാടിന്റെ മത ചൈതന്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു. തന്റെ ഗുരുവിന്റെ നാട് എന്നതുകൊണ്ടുതന്നെ നിരന്തരം ഉസ്താദ് ഇവിടെ പരിപാടികളില്‍ സംഗമിക്കാന്‍ വന്നു. നാരകശ്ശേരി ഉസ്താദിനെക്കുറിച്ച് മാത്രമായിരുന്നു ഈ നാട്ടില്‍ ഉസ്താദ് പ്രസംഗിച്ചിരുന്നത്. അവര്‍ കണ്ണിയത്തിന്റെ മുഹിബ്ബായിരുന്നുവെന്നും കണ്ണിയത്തിന്റെ പാതയാണ് അവര്‍ പിന്തുടര്‍ന്നിരുന്നതെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തി. 

അവസാനം, ഇന്നു നമുക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന, സമസ്തയിലെ സൂഫീ സാന്നിദ്ധ്യം വാവാട് കുഞ്ഞിക്കോയ ഉസ്താദ്. നമ്മുടെ ഖാസിയും നമ്മുടെ നാടിന്റെ ആത്മീയ നായകനുമാണ്. നാരകശ്ശേരിയുടെ ശിഷ്യനായ ഉസ്താദാണ് ഇന്നു നമുക്ക് സമസ്തയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണിയത്ത് ഉസ്താദിന്റെ പാതയായിരുന്നു നാരകശ്ശേരിയുടെ പാതയെന്നും അതാണ് ഇന്നും നമ്മുടെ നാടിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിലൂടെ വ്യക്തമാകുന്നു. ഏതു നിര്‍മിത ചരിത്രങ്ങളുടെ വക്താക്കള്‍ക്കും ഇത് പൊളിച്ചെഴുതാന്‍ സാധിക്കില്ലെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. 

നാടിനെ തട്ടിയുണര്‍ത്തുന്ന മത പ്രവര്‍ത്തനങ്ങള്‍


സമസ്തയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. പുതിയ കാലത്തെ വിദ്യാര്‍ത്ഥി പടയുടെ ഉള്ളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിജയ രഹസ്യം. വിദ്യാര്‍ത്ഥിത്വത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ലാത്ത പുതുതലമുറക്ക് കൂട്ടായ്മയുടെ ആവശ്യകതയും ലക്ഷ്യങ്ങളും  അത് നേടാനുള്ള വഴികളും പ്രസ്ഥാനം കാണിച്ചുകൊടുക്കുന്നു. നാടിന്റെ നാനാ ഭാഗത്തും ആവേശത്തിന്റെ അലമാലകള്‍ സൃഷ്ടിച്ച്, മത ഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ആരോഗ്യ സാന്ത്വന മേഖലകളില്‍ മുന്നേറ്റങ്ങളുടെ ഇതിഹാസം രചിച്ച് അത് ഇന്ന് മുന്നോട്ട് കുതിക്കുകയാണ്.

പേരിനും പ്രശസ്തിക്കും വേണ്ടി പെരുമ്പറ കൊട്ടുന്ന ചുറ്റുപാടിന്റെ രീതികളില്‍നിന്നും തീര്‍ത്തും ഭിന്നമായി സ്വകാര്യവും എന്നാല്‍ ക്രിയാത്മകവുമായ ഒരു രീതിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍. ചൂഷണവും അരാജകത്വവും നിറഞ്ഞ ലോകത്ത് നീതിപൂര്‍വ്വം സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അതെന്നും മുന്‍ഗണന നല്‍കുന്നത്. നേതൃത്വത്തെ അക്ഷരംപ്രതി അനുസരിക്കുന്ന പ്രസ്ഥാനം മറ്റേതു പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. 

വിജ്ഞാനം, വിനയം, സേവനം എന്ന മുദ്രാവാക്യം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം  ശംസുല്‍ ഉലമയുടെ നിര്‍ദ്ദേശങ്ങളില്‍നിന്നും ലഭിച്ച കരുത്തിനെ പാഥേയമാക്കിയാണ് മുന്നേറുന്നത്. ഏതു പുരോഗമനാത്മക മുന്നേറ്റത്തിനിടയിലും പാരമ്പര്യത്തിന്റെ കരുത്ത് കൈവിടാതെ സൂക്ഷിക്കുന്ന സംഘടന മതബോധത്തിലധിഷ്ഠിതമായ, കാലോചിതമായ വിദ്ധ്യാര്‍ത്ഥിത്വത്തിന്റെ പുന:സൃഷ്ടിയാണ്  സ്വപ്നം കാണുന്നത്. 

ദഅവീ മേഘലയിലെ സജീവ സാന്നിദ്ധ്യമായ ഇബാദ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ട്രന്റ്, രോഗികളുടെയും അശരണരുടെയും കണ്ണീരൊപ്പാന്‍ സഹചാരി റിലീഫ് സെല്ല്, ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, മതവിദ്യാര്‍ത്ഥികളുടെ മാത്രം കൂട്ടായ്മയായ ത്വലബ വിംഗ്,  കാമ്പസുകളിലെ യുവ തലമുറക്കായുള്ള കാമ്പസ് വിംഗ്, അക്ഷരവെളിച്ചത്തിന്റെ വിസ്മയമായ സത്യധാര, എല്ലാറ്റിന്റെയും സിരാകേന്ദ്രമായ ഇസ്‌ലാമിക് സെന്റര്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് സംഘടന ഇന്ന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു.

പുള്ളനൂര്‍ യൂണിറ്റ്
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ശക്തികേന്ദ്രമായി പതിറ്റാണ്ടുകളുടെ പാരമ്പര്യം നിലനിര്‍ത്തുന്ന പുള്ളനൂരില്‍ എസ്.കെ.എസ്.എസ്.എഫിനുമുണ്ട് അനവധി നേട്ടങ്ങളുടെ കഥ പറയാന്‍.  ജന്മംകൊണ്ട നേരംമുതല്‍തന്നെ സംഘടന ഇവിടെ പ്രവര്‍ത്തന പഥത്തില്‍ വന്നിട്ടുണ്ട്. ഏറെ വ്യവസ്ഥാപിതമോ സംഘടിതമോ ആയിരുന്നില്ലെങ്കിലും നാടിന്റെ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട് ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇക്കാലത്ത് സാധിച്ചിട്ടുണ്ട്

എന്നിരുന്നാലും, 2005 ഓടെയാണ് ഔദ്യോഗിക രജിസ്‌ട്രേഷനോടെ ഇവിടെ സംഘടന പുന:സംഘടിപ്പിക്കപ്പെടുന്നത്. ഇതില്‍പിന്നെ, സംഘടന ഏറെ കാര്യക്ഷമമാവുകയും പ്രവര്‍ത്തനങ്ങളെ  വ്രതമായി സ്വീകരിക്കുകയും ചെയ്തു. നാടിന്റെ നാനോന്മുഖമായ പുരോഗതിയില്‍ മുഖ്യ ചാലക ശക്തിയായി നിലകൊണ്ടു. മഹല്ല് കമ്മിറ്റിയുടെ ആശീര്‍വാദങ്ങളോടെയും അനുഗ്രഹങ്ങളോടെയുമാണ് സംഘടന ഇന്ന് പ്രവര്‍ത്തിക്കുന്നത്. അവരുടെ സര്‍വ്വ പദ്ധതികള്‍ക്കുമുള്ള ഒരു ഊന്നുവടിയായി നിലകൊള്ളാന്‍ സംഘടനക്കു സാധിക്കുന്നു. മഹല്ല് കാരണവന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നൂറു ശതമാനം ശിരസ്സാവഹിച്ചുകൊണ്ടാണ് സംഘടന ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സഹകരണത്തോടുകൂടെയുള്ള ഈയൊരു ഐക്യപൂര്‍ണമായ മുന്നേറ്റം മഹല്ലിന്റെതന്നെ നാനോന്മുഖമായ പുരോഗതിയിലേക്ക് വാതില്‍ തുറന്നിരിക്കുന്നു. 

പുള്ളനൂരിന്റെ ഹൃദയഭാഗമായ കുഴിമണ്ണില്‍ പള്ളിക്കു സമീപം മദ്‌റസയോടു ചേര്‍ന്ന് സംഘടനയുടെ ഓഫീസ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. അതിനോടനുബന്ധിച്ച് സംവിധാനിച്ച വായന ശാല ഇന്ന് നാട്ടുകാരുടെ സ്വന്തം വായനാ മുറിയും ചര്‍ച്ചാവേദിയുമാണ്. ഇസ്‌ലാമിക വായനയുടെ നവ്യാനുഭൂതി സമ്മാനിക്കുന്ന ഒരു പിടി സംഘടനാ- സംഘടനേതര പ്രസിദ്ധീകരണങ്ങള്‍ ഇവിടെ വായനക്കെത്തുന്നു. സത്യധാര, സുന്നി അഫ്കാര്‍, കുടുംബം, കുരുന്നുകള്‍, തെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും തൊഴില്‍ വാര്‍ത്ത പോലോത്ത തൊഴില്‍ മേഖലയിലെ സ്‌കോപുകള്‍ പരിചയപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങളും മറ്റു കാലിക വാരികകളും മാസികകളും പത്രങ്ങളും കൂടാതെ വിവിധയിനം സി.ഡികളും ഇവിടത്തെ നിത്യ വിഭവങ്ങളാണ്. 

സി.ഡി. ലൈബ്രറി & റീഡിംഗ് റൂം
നൂറുക്കണക്കിന് സി.ഡി.കളും പുസ്തകങ്ങളും അടങ്ങിയ ലൈബ്രറി എസ്.കെ. എസ്.എസ്.എഫ് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആനുകാലികങ്ങളും പ്രസിദ്ധീകരണങ്ങളും പത്രമാസികകളും ഉള്‍കൊള്ളുന്ന വായനാ ശാലയും ലൈബ്രറിയുടെ ഭാഗമാണ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഉപയോഗപ്രദമായ അനവധി ഗ്രന്ഥങ്ങളുടെ കലവറ തന്നെയാണിത്. 

സമഗ്ര പരിശീലനവും പരീക്ഷാ കേന്ദ്രീകൃത ക്ലാസുകളും
പരീക്ഷാ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രാഷ് കോച്ചിംഗ് ക്ലാസുകള്‍ വര്‍ഷങ്ങളായി സംഘടനക്കു കീഴില്‍ സംഘടിപ്പിച്ചുവരുന്നു. പ്രഗല്‍ഭരായ അദ്ധ്യാപകരെ നിര്‍ത്തി എക്‌സാം ഒറിയന്റേഷന്‍ ക്ലാസുകളും ഫ്രീയായിത്തന്നെ നടന്നുവരുന്നു. 

ദിക്‌റ്-ദുആ മജ്‌ലിസും ആത്മീയ സദസ്സുകളും
ദൈവിക സ്മരണകള്‍ വിസ്മരിക്കപ്പെടുന്ന കാലത്ത്, നാട്ടില്‍ അതിനെ നിലനിര്‍ത്താനും ജനങ്ങളുടെ വേദനകളും വ്യസനങ്ങളും അല്ലാഹുവിനു മുമ്പില്‍ വെച്ച് പ്രാര്‍ത്ഥിക്കാനുമായി മാസാന്ത ദിക്ര്‍-ദുആ മജ്‌ലിസ് എന്ന പേരില്‍ ആത്മീയ സദസ്സുകള്‍ സംഘടിപ്പിച്ചു വരുന്നു. ഇതോടനുബന്ധിച്ച് ശംസുല്‍ ഉലമ, സി.എം. വലിയ്യുല്ലാഹി, അജ്മീര്‍ ഖാജാ, ബദ്ര്‍ ശുഹദാക്കള്‍ തുടങ്ങിയവരുടെ പേരിലുള്ള നേര്‍ച്ചകളും സംഘടിപ്പിച്ചുവരുന്നു.

പഠനക്ലാസുകളും മതവിജ്ഞാന സദസ്സുകളും
മാസാന്തം നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി നടക്കുന്ന മാസാന്ത വനിതാ ക്ലാസുകള്‍, വര്‍ഷങ്ങളില്‍ ഘട്ടങ്ങളായി നടക്കുന്ന മത വിജ്ഞാന സദസ്സുകള്‍, വയള് പരമ്പരകള്‍ തുടങ്ങിയവയും സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

പി.എസ്.സി ഗൈഡന്‍സ് ക്ലാസുകള്‍
വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗൈഡന്‍സ് ക്ലാസുകള്‍, പി.എസ്.സി കോച്ചിംഗ് ക്ലാസുകള്‍, ജനറല്‍ ക്ലാസുകള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ തുടങ്ങിയവ നടന്നുവരുന്നു.

ദഅവീ പ്രവര്‍ത്തനങ്ങള്‍
ഇസ്‌ലാമിക ദഅവത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ദഅവീ പ്രവര്‍ത്തനങ്ങളും സംഘടനക്കു കീഴില്‍ നടന്നുവരുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍
സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകള്‍, അക്വി പഞ്ചര്‍, രക്ത നിര്‍ണയ ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടനക്കു കീഴില്‍ നടന്നുവരുന്നു.

കുടിവെള്ള പദ്ധതി
വേനലില്‍ വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദാഹ ശമനം നല്‍കാനായി മനോഹരമായ തണ്ണീര്‍ പന്തലുകള്‍ എസ്.ബി.വിയുമായി ചേര്‍ന്ന് സ്ഥാപിച്ചു വരുന്നു.

റിലീഫ് പ്രവര്‍ത്തനം
പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പാനും ആതുര സേവനത്തിനുമായി സഹചാരി പിരിവും രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടന്നു വരുന്നു.

മാസാന്ത കുറി
മാസത്തില്‍ തവണകളായി പണം ശേഖരിച്ച് നറുക്കെടുപ്പിലൂടെ നടക്കുന്ന കുറി സംവിധാനം ഏറെ പ്രയോജന പ്രദമാണ്.

അനുസ്മരണ ചടങ്ങുകള്‍
മണ്‍മറഞ്ഞുപോയ പണ്ഡിതരുടെയും ഗുരുവര്യന്മാരുടെയും അനുസ്മരണ ചടങ്ങുകളും അനുശോചന യോഗങ്ങളും സംഘടിപ്പിച്ചുവരുന്നു.

ഓഡിയോ-വീഡിയോ-സി.ഡി പ്രദര്‍ശനം
കാലിക വിഷയങ്ങളില്‍ പൊതുജനങ്ങളെ ഉല്‍ബുദ്ധരാക്കാനായി വീഡിയോ പ്രദര്‍ശനങ്ങള്‍ നടന്നുവരുന്നു.

യാത്രയയപ്പുകളും അനുമോദന ചടങ്ങുകളും
ഉന്നത പഠനത്തിനായി പോകുന്നവര്‍ക്കും മറ്റുമായി യാത്രയയപ്പ് സംഗമങ്ങള്‍ സംഘടിപ്പിച്ചു വരുന്നു.

പഠനോപകരണ വിതരണം
ആവശ്യക്കാരെ പ്രത്യേകം കണ്ടെത്തി സ്‌കൂള്‍, മദ്‌റസാ പഠനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു.

ഖത്മുല്‍ ഖുര്‍ആനും നാരിയത്തുസ്സ്വലാത്തും
സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന നാരകശ്ശേരി എസ്.കെ.എസ്.എസ്.എഫുമായി ചേര്‍ന്ന് മരണപ്പെടുന്നവരുടെ വീട്ടില്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നു. കൂടാതെ, മാസാന്തം നാരിയത്തുസ്സ്വലാത്തും സംഘടിപ്പിച്ചു വരുന്നു.

ഇങ്ങനെ തുടങ്ങി നാട്ടുകാര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടന നിര്‍വഹിച്ചുവരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോകാനുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഇനിയും നിരവധി ബാക്കി കിടക്കുന്നുണ്ടെന്നുമുള്ള വസ്തുത സംഘടന തിരിച്ചറിയുന്നു. അടുത്ത ഭാവിയില്‍ അവ കൂടി നേടിയെടുക്കുകയെന്നതാണ് സംഘടന സ്വപ്നം കാണുന്നത്. സംഘടനയുടെ വളര്‍ച്ചക്കും ഉന്നമനത്തിനുമായി സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും മണ്‍മറഞ്ഞുപോയകവരുമായ മുഴുവന്‍ പ്രവര്‍ത്തകരെയും ഗുണകാംക്ഷികളെയും ഇവിടെ പ്രത്യേകം ഓര്‍മിക്കുകയും സര്‍വശക്തന്‍ അവരെയും നമ്മെയും ഇരു ലോകത്തും വിജയിപ്പിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പുള്ളനൂര്‍ സ്‌കൂളിന്റെ കഥ; നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും


നാടിന്റെ വിദ്യാഭ്യാസ പുരോയാനത്തില്‍ പങ്ക് വഹിച്ച സര്‍ക്കാര്‍ സ്ഥാപനമാണ്  പുള്ളനൂര്‍ സ്‌കൂള്‍. ഇവിടത്തെ മാപ്പിള-ഹിന്ദു സഹവര്‍ത്തിത്വത്തിന്റെ നേര്‍നിദര്‍ശനങ്ങളായിട്ടാണ് ഇവ സാക്ഷാല്‍കരിക്കപ്പെടുന്നത്. പണ്ടുമുതലേ മതസൗഹാര്‍ദ്ദത്തില്‍ പേരുകേട്ട ഒരു നാടായിരുന്നു ഇത്. ഒരു നാടിനെ മൊത്തം ഭൗതിക വിദ്യാഭ്യാസപരമായി പ്രബുദ്ധരാക്കുകയെന്ന ധര്‍മം ഈ സ്ഥാപനങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവയുടെയെല്ലാം ജന്മത്തിനു പിന്നിലെ മാപ്പിള ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്.  

നാലു പതിറ്റാണ്ടുകളായി നമ്മുടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധേയമായ ചുവടുകള്‍ വെച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പുള്ളൂര്‍ ജി. എല്‍.പി. സ്‌കൂള്‍. നമ്മുടെ നാട്ടുകാര്‍ ഭൗതിക വിദ്യാഭ്യാസം പഠിച്ചു തുടങ്ങിയത് ഈ പള്ളിക്കൂടത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ ചരിത്രം നമ്മുടെ നാടിന്റെ ചരിത്രം കൂടിയാണ്.

1973 ലാണ് പുള്ളനൂര്‍ സ്‌കൂളിന്റെ ഉദയം. ചില വിദ്യാസ്‌നേഹികളുടെ ശക്തമായ അധ്വാനത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു സ്ഥാപനം ഉയര്‍ന്നുവരുന്നത്. കെ.എം. മൊയ്തീന്‍ കോയ മാസ്റ്റര്‍, തേങ്ങാപ്പോയില്‍ ഹുസയിന്‍ കുട്ടി ഹാജി, കുവ്വക്കണ്ടി മൊയ്തീന്‍ കോയഹാജി, പുനത്തിന്‍പുറത്ത് അഹ്മദ് ഹാജി, ആലി ഹാജി, തട്ടാന്‍ ഗോവിന്ദന്‍, തട്ടാന്‍ തെയ്യന്‍ തുടങ്ങിയവരാണ് പ്രധാനമായും ആദ്യഘട്ടത്തില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്‌റസ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭൗതിക പഠനം നേടാന്‍ കരുവമ്പൊയില്‍, മലയമ്മ തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ട ഒരു അവസ്ഥാവിശേഷമുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് നാട്ടിലെ കാരണവന്മാര്‍  അതിനെക്കുറിച്ച് ചിന്തിക്കുന്നതും അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുന്നതും. 

സ്‌കൂള്‍ കണ്ടി ഗോപാലന്‍ നായരുടെ അധീനത്തിലായിരുന്നു ആദ്യം ഈ ഭൂമി. അതില്‍നിന്നും 25 സെന്റ് ഇയ്യക്കണ്ടി മുഹമ്മദിന് അയാള്‍ വിറ്റു. ആയിടെയാണ് സ്‌കൂളിനെക്കുറിച്ച ചര്‍ച്ചകള്‍ കാരണവന്മാര്‍ക്കിടയില്‍ ശക്തമാകുന്നത്. ഹുസയിന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ കാണുകയും 25 സെന്റ് 400 രൂപക്ക് സ്വന്തമാക്കുകയും ചെയ്തു. സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്ന് കേരള വിദ്യാഭ്യാസ മന്ത്രി. താമസിയാതെ, അദ്ദേഹവുമായി ബന്ധപ്പെടുകയും ഒരു എല്‍.പി. സ്‌കൂളിനുള്ള അനുമതി ലഭ്യമാക്കുകയും ചെയ്തു. പക്ഷെ, ഒരു വര്‍ഷത്തേക്കുള്ള എഗ്രിമന്റ് അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇത്. ഒരു ഏക്കര്‍ സ്ഥലമുണ്ടായാലേ ഈ അംഗീകാരം തുടരാനാവൂ എന്നതായിരുന്നു നിയമം. അതിനുള്ള വിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടിയിരുന്നു. ഏതായാലും, അതേ വര്‍ഷംതന്നെ സ്‌കൂള്‍ ആരംഭിച്ചു. ഇന്നത്തെ അതേ തറയില്‍ കമുങ്ങും ഓലയും മേഞ്ഞുകൊണ്ടാണ് തല്‍ക്കാലത്തേക്ക് സൗകര്യം സംവിധാനിച്ചത്. 

ബാക്കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ താമസിയാതെ സ്‌കൂള്‍ കമ്മിറ്റി നിലവില്‍വന്നു. മൊയ്തീന്‍ കോയ ഹാജി പ്രസിഡന്റും തട്ടാന്‍ തെയ്യന്‍ സെക്രട്ടറിയുമായിട്ടായിരുന്നു കമ്മിറ്റി. അതോടെ, നാട്ടുകാര്‍ക്കിടയില്‍നിന്നും പിരിവെടുത്ത്, ചേര്‍ന്നുകൊണ്ടുതന്നെ ബാക്കി ഭൂമികൂടി എടുത്ത്, ഒരു ഏക്കര്‍ പൂര്‍ണമാക്കി. അതിനിടെ, സി.എച്ച്. മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ കാണുകയും എഗ്രിമന്റ് ഒരു വര്‍ഷത്തേക്കുകൂടി നീട്ടുകയും ചെയ്തിരുന്നു. 

1974 ന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എടക്കുറുങ്ങാട്ട് അബു ഹാജി പ്രസിഡന്റും തട്ടാന്‍ തെയ്യന്‍ സെക്രട്ടറിയും. അതോടെ വിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും  സകൂളിന് ഔദ്യോഗികമായ അംഗീകാരം ലഭ്യമാവുകയും ചെയ്തു. പക്ഷെ, സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നില്ല. അവുക്കാദര്‍   കുട്ടി നഹയായിരുന്നു അന്ന് പഞ്ചായത്ത് സഹ കാര്യ മന്ത്രി. അതിനിടെ അദ്ദേഹം മാവൂരില്‍ ഒരു പരിപാടിക്കുവേണ്ടി വന്നപ്പോള്‍ അബു ഹാജിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ കാണാന്‍ പോവുകയും ഗ്രാന്റിന്റെ കാര്യം ധരിപ്പിക്കുകയും ചെയ്തു. താമസിയാതെ, ഒരാഴ്ചകൊണ്ട് 10000 രൂപയുടെ ഗ്രാന്റ് എത്തി. അതിനെ തുടര്‍ന്നാണ്   ഓടിടുന്നതും ചുറ്റും അരച്ചുമരും ബാക്കി മരത്തിന്റെ അയ്യുകളും വെച്ചുകൊണ്ട് വ്യവസ്ഥാപിതമായി കെട്ടിടം സംവിധാനിക്കുന്നതും. ശേഷം, എസ്.എസ്.എ. ഫണ്ട് ലഭിച്ചുതുടങ്ങിയതോടെ ബെഞ്ചുകളും മറ്റു സൗകര്യങ്ങളും കടന്നുവരികയായിരുന്നു. 1980 കളോടെ സ്‌കൂള്‍ കമ്മിറ്റി എന്ന സങ്കല്‍പം ഇല്ലാതാവുകയും ചുമതലകള്‍ പി.ടി.എ. കമ്മിറ്റിയുടെ മുകളിലാവുകയും ചെയ്തു. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തോടൊപ്പം, പിന്നീട് വന്ന വിവിധ പി.ടി.എ. കമ്മിറ്റികളാണ്  കാര്യങ്ങളെല്ലാം നോക്കിവരുന്നത്.

പുള്ളനൂര്‍: പ്രവാസത്തിന്റെ കണ്ണുനീരും നാടിന്റെ പുരോഗതിയും



നാടിന്റെ പുരോഗതിയും പരിണാമങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ പ്രവാസിക്കുമുണ്ട് ചില കദനങ്ങളുടെ കഥ പറയാന്‍. നിതാഖാത്തും സ്വദേശിവല്‍കരണവും നാടാകെ ചര്‍ച്ചയാവുകയും അതിന്റെ പരിണതികള്‍ സമൂഹം നുണഞ്ഞുതുടങ്ങുകയും ചെയ്ത സമയം. പ്രതീക്ഷകളുടെ കനലെരിയുന്ന പ്രവാസ ജീവിതം വേദനകളുടെ പുഷ്പങ്ങളായി മാറുന്നത് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. ആയിരം സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും അന്യനാടുകളിലേക്കു വണ്ടി കയറുന്നത്. അതിനു പിന്നിലെ സമ്മര്‍ദ്ധങ്ങള്‍ ഒരുപക്ഷെ, ഒരു കൊച്ചു കൂരയോ ഒരു കുഞ്ഞിന്റെ വിവാഹമോ ഭാസുരമായൊരു ജീവിത സ്വപ്നമോ ആവാം. പക്ഷെ, സ്വപ്നങ്ങള്‍ക്കപ്പുറമായിരിക്കും യാഥാര്‍ത്ഥ്യങ്ങള്‍. കടങ്ങള്‍ക്കു മേല്‍ കടവും പ്രയാസങ്ങള്‍ക്കുമേല്‍ പ്രയാസവും അറിയാതെ വന്നുചേരുന്നു. പ്രവാസം എന്ന പദം തന്നെ പ്രയാസം എന്നതിന്റെ വകഭേദമാണോ എന്നു ചിന്തിച്ചുപോവുന്നു.

വസ്തുത എന്തുതന്നെയായാലും, സമകാലിക കേരളത്തിന്റെ സമൃദ്ധിക്കും സുഭിക്ഷതക്കും പിന്നില്‍ ഒഴുക്കിയ വിയര്‍പ്പും ചെലവഴിച്ച അദ്ധ്വാനങ്ങളും പ്രവാസിയുടെതാണെന്നതില്‍ രണ്ടഭിപ്രായങ്ങള്‍ക്കു വകയില്ല. അത്രമാത്രം കേരളത്തിന്റെ നിര്‍മിതിയില്‍ പ്രവാസി ഇടം നേടിക്കഴിഞ്ഞു. കഷ്ടപ്പെട്ടു പണമയക്കാന്‍ പ്രവാസികളില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നതാണ് ഇന്നത്തെ വിലയിരുത്തലുകള്‍. 

കേരളമുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു കാണുന്ന മതപരമായ എടുത്തുകാണിക്കലുകള്‍ക്കും വിദ്യാഭ്യാസ പരമായ ഉണര്‍വിനും സുപ്രധാന കാരണം ഗള്‍ഫ് പണം തന്നെയാണെന്നത് വസ്തുതയാണ്.   തന്റെ സ്വപ്നങ്ങള്‍ നെയ്യാന്‍ പെടാപാട് നടത്തുമ്പോഴും തന്റെ അദ്ധ്വാനത്തിന്റെ ഒരു വിഹിതം സ്വന്തം നാടിന്റെയോ നാട്ടുകാരുടെയോ നന്മക്കും പുരോഗതിക്കുംവേണ്ടി നീക്കിവെക്കുന്നുവെന്നതാണ് പ്രവാസി ചെയ്യുന്ന ഏറ്റവും വലിയൊരു ധര്‍മം. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ തന്റെ ആഗ്രഹങ്ങളെ മൂര്‍ച്ച കൂട്ടുമ്പോള്‍ തന്റെ വിശ്വാസം കൂടി മൂര്‍ച്ചയുള്ളതായി മാറുന്നുവെന്നുവേണം മനസ്സിലാക്കാന്‍. സാമ്പത്തിക വ്യയത്തില്‍ അത്രമാത്രം ഉദാരത കാണിക്കാന്‍ ഒരു ഗള്‍ഫുകാരനു സാധിക്കുന്നു. പ്രതാപത്തിന്റെ ചിഹ്നങ്ങളായി ഇന്നു കേരള മണ്ണില്‍ കാണുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളും ആദുര സേവന സംരംഭങ്ങളും പള്ളികളും പാര്‍ട്ടി ഓഫീസുകളുമെല്ലാം ഈ വിശാല മനസ്‌കതയുടെ ഭാഗമായി ഉദയംകൊണ്ടതാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ഇനി, നമ്മുടെ നാടിന്റെ മാത്രം കാര്യമെടുക്കുക. 1990 കള്‍ക്കു മുമ്പുള്ള പുള്ളനൂരല്ല ഇന്നത്തെ പുള്ളനൂര്‍. തെങ്ങുകളെയും കൃഷിയെയും മാത്രം അവലംബിച്ചു ജീവിച്ചിരുന്ന അവരെ സംബന്ധിച്ചിടത്തോളം അത്രമതിയായിരുന്നു. പക്ഷെ, ഇന്നു കഥ മാറി. ചെറ്റക്കുടിലുകളില്‍നിന്നു വരെ ആളുകള്‍ ഗള്‍ഫില്‍ പോകാന്‍ തുടങ്ങിയതോടെ വീടും പരിസരവും പരിവര്‍ത്തന വിധേയമായി. അതോടെ പള്ളികളും മദ്‌റസകളും സ്വാഭാവികമായും മാറ്റം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഓടു മേഞ്ഞ് തകര്‍ന്നു വീഴാറായ പള്ളിയും മദ്‌റയും മിനാരംകൊണ്ട് അലങ്കരിച്ച ചാരുതയാര്‍ന്ന കെട്ടിടങ്ങളായി മാറുന്നത് അങ്ങനെയാണ്. മണലാരണ്യത്തിലെ അദ്ധ്വാനങ്ങളും വിയര്‍പ്പുതുള്ളികളുമാണ് മലയാള നാട്ടിലെ ആസ്വാദനങ്ങള്‍ക്കും ആശ്വാസങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്നു ചുരുക്കം. 

ഗള്‍ഫു നാടുകളില്‍ കാലങ്ങളോളം അദ്ധ്വാനിച്ച, അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന വലിയൊരു തലമുറയുടെ കര്‍മഫലമാണ് നമ്മുടെ നാടിന്റെ ഇന്നത്തെ സുഭിക്ഷത. സുമനസ്സുകളായ പ്രവാസികളൈ ഇവിടെ അംഗീകരിച്ചേ തീരൂ. ഗള്‍ഫ് നാടുകളില്‍ ആടുജീവിതം നയിച്ച് നാടിനെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്ന അവരെ മാനിച്ചേ മതിയാവൂ. ശംസുല്‍ ഹുദാ സെക്കണ്ടറി മദ്‌റസയുടെയും കുഴിമണ്ണില്‍ പള്ളിയുടെയും വര്‍ത്തമാന വളര്‍ച്ചാ ഗഘട്ടങ്ങളില്‍നിന്നും പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഉപ്പുരസം നാം തിരിച്ചറിയുകയാണ്. നാഥന്‍ അവക്കെല്ലാം അര്‍ഹമായ പ്രതിഫലം നല്‍കുമാറാകാട്ടെ. 

പാറന്നൂര്‍ ഉസ്താദ്: ജീവിതം നല്‍കിയ പാഠങ്ങള്‍






സൂഫിവര്യനായ സി.എം. വലിയ്യുല്ലാഹി അന്ത്യവിശ്രമംകൊള്ളുന്ന മടവൂരില്‍നിന്നും ഏറെ അകലെയല്ല ചരിത്രമുറങ്ങുന്ന പാറന്നൂര്‍ ഗ്രാമം. പല പ്രമുഖരുടെയും സമാഗമങ്ങള്‍കൊണ്ടും ജനനങ്ങള്‍കൊണ്ടും നേരത്തെത്തന്നെ സുപ്രസിദ്ധമായ മണ്ണ്. അവിടെയാണ് പാണ്ഡ്യത്യത്തെ വിനയംകൊണ്ട് അലങ്കരിച്ച പാറന്നൂര്‍ ഉസ്താദ് എന്ന സാത്വികന്‍ ജീവിച്ചിരുന്നത്. ജ്ഞാനികള്‍ വിശുദ്ധാത്മാക്കളുടെ സേവകരായിരിക്കുമെന്ന വസ്തുതയുടെ സാക്ഷീകരണമായിരുന്നു ആ മഹല്‍ ജീവിതം. ശാഫിഈ ഇമാമും നഫീസ്വത്തുല്‍ മിസ്‌രിയ്യ (റ) യും പോലെ, റാബിഅത്തുല്‍ അദവിയ്യയും ഹസനുല്‍ ബസ്വരി (റ)യും പോലെ- മടവൂര്‍ ശൈഖിന്റെ പരിചരണത്തിലാണ് ആ ഗുരുവര്യര്‍ തന്റെ അവസാനങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്. ആ ഒരു മേന്മയും മികവും ഉസ്താദിന്റെ ജീവിതത്തിലുടനീളം കാണാന്‍ കഴിയുമായിരുന്നു. ആത്മീയതയില്‍ ചാലിച്ച സൂക്ഷ്മതയും വിനയവുമായിരുന്നു ആ ജീവിതത്തിനു മാറ്റു കൂട്ടിയിരുന്നത്. തസ്വവ്വുഫും ആ ജീവിതത്തിലെ മാറ്റിവെക്കാനാവാത്ത ഒരു ഘടകമായിരുന്നു. 

കോഴിക്കോട് ജില്ലയിലെ സമസ്തയുടെ അവസാന വാക്കും പണ്ഡിത പാരമ്പര്യംകൊണ്ട് തുല്യതയില്ലാത്ത ഭാഗ്യം സിദ്ധിച്ച മഹാനുമായിരുന്നു പാറന്നൂര്‍ ഉസ്താദ്. ആര്‍ക്കും ഏറെ പരിചയമില്ലാത്ത ഒരു അനുഭവ ലോകം തന്നെ അവരുടെ ജീവിതത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഒന്നു രണ്ടു തവണ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഇത് ബോധ്യമായിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ തന്നെ നവോത്ഥാന നായകരില്‍ പ്രമുഖരായ മലയമ്മ അബൂബക്ര്‍ മുസ്‌ലിയാരുമായി ബന്ധപ്പെട്ട ഒരന്വേഷണ യാത്രയിലായിരുന്നു ഉസ്താദിനെ സമീപ്പിച്ചിരുന്നത്. 
മലയമ്മ ഉസ്താദിന്റെ അരുമ ശിഷ്യന്‍

കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ പ്രസിഡന്റായ കാലം. സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍. അദ്ദേഹം തലശ്ശേരിക്കടുത്ത പുല്ലൂക്കര എന്ന സ്ഥലത്ത് ദര്‍സ് നടത്തിക്കൊണ്ടിരുന്ന കാലം. അന്ന് ആ ദര്‍സിലെ പ്രമുഖനായൊരു മുതഅല്ലിമായിരുന്നു പാറന്നൂര്‍ ഉസ്താദ്. ആ ഓര്‍മകള്‍ ഉസ്താദിന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നിരുന്നു.

മലയമ്മ ഉസ്താദിന്റെ ഗുരുത്വം ഒരു വലിയ കാര്യമായിട്ടാണ് പാറന്നൂര്‍ ഉസ്താദ് എന്നും കണ്ടിരുന്നത്. ആ മഹാനുഭാവനുമായുള്ള അടുപ്പം ഉസ്താദിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആകെ മാറ്റി മറിക്കുകയും ചെയ്തു. വല്ലാത്തൊരു സ്‌നേഹ ബന്ധമായിരുന്നു അവര്‍ തമ്മില്‍. ദര്‍സിലെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ആ ബന്ധം അത്രമേല്‍ ശക്തമായിരുന്നു. ക്ലാസ് വിഷയങ്ങളിലും പഠനത്തിലും അവരുടെ മികവിനെ മലയമ്മ ഉസ്താദ് അംഗീകരിച്ചു. പലപ്പോഴും പ്രശംസിക്കുകയും ചെയ്തു. പില്‍ക്കാലത്തും ഉസ്താദിന്റെ പല തീരുമാനങ്ങളെയും ഫത്‌വകളെയും ഉസ്താദ് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 
മലയമ്മ-നാരകശ്ശേരി ഭാഗങ്ങളില്‍ ഉസ്താദ് വരുമ്പോഴൊക്കെ തന്റെ വന്ദ്യ ഗുരുവിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചിരുന്നത്. ഈ ഭാഗങ്ങളിലുള്ള പുതിയ തലമുറ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തിരിച്ച മലയമ്മ ഉസ്താദിനെ പരിചയപ്പെടുന്നതുതന്നെ പാറന്നൂര്‍ ഉസ്താദിന്റെ ഉത്തരം പ്രസംഗങ്ങളിലൂടെയാണ്. ആ പഴയ കാല ഓര്‍മകളും ചിന്തകളും അനുഭവങ്ങളും അവര്‍ ഇടക്കിടെ അയവിറക്കുമായിരുന്നു. 

ഗുരുവിനോടൊപ്പം ഖുഥുബിയുടെ സന്നിധാനത്തിലേക്ക്

പഠിക്കുന്ന കാലത്തുതന്നെ തന്റെ വന്ദ്യ ഗുരുവിനോടൊത്ത് പാറന്നൂര്‍ ഉസ്താദ് പല പ്രമുഖ പണ്ഡിതന്മാരുടെയും അടുക്കലേക്കു പോകുമായിരുന്നു. കണ്ണിയത്ത് ഉസ്താദും ഖുഥുബി മുഹമ്മദ് മുസ്‌ലിയാരും അതില്‍ പ്രധാനികളാണ്. മലയമ്മ ഉസ്താദിനോടൊപ്പം ഖുഥുബിയെ കാണാന്‍ പോയ ഒരനുഭവം ഒരിക്കല്‍ ഉസ്താദ് തന്നെ വിവരിക്കുകയുണ്ടായി: 
പാറന്നൂര്‍ ഉസ്താദ് പെരിങ്ങത്തൂര്‍ പുല്ലൂക്കര ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. തന്റെ വന്ദ്യ ഗുരു മലയമ്മ ഉസ്താദിന് തുഹ്ഫയില്‍ ഒരു സംശയമുണ്ടായി. മരണം വരെ മുതഅല്ലിമീങ്ങളായിരുന്നുവല്ലോ പഴയകാല ഉസ്താദുമാര്‍. എപ്പോള്‍ എന്തു സംശയം വന്നാലും അത് തന്റെ ഉസ്താദിന്റെ അടുത്തുപോയി ചോദിക്കുന്നതില്‍ ആര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. അവര്‍ തുഹ്ഫ ഒരു തുണി സഞ്ചിയില്‍ കെട്ടി മലപ്പുറം എ.ആര്‍. നഗറിലെ ഖുഥുബിയുടെ വീട്ടിലേക്കു പുറപ്പെട്ടു. കൂടെ തന്റെ ശിഷ്യന്മാരിലൊരാളായ പാറന്നൂര്‍ ഉസ്താദിനെയും കൂട്ടി.
ഏകദേശം പതിനൊന്നു മണിക്കാണ് ഇരുവരും ഖുഥുബിയുടെ വീട്ടിലെത്തിയത്. അപ്പോള്‍ ഖുഥുബി ഉസ്താദ് അവിടെ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. മുദരിസുമാരുടെ ഒരു നീണ്ട നിരതന്നെ ചുറ്റുമുണ്ട്. വിവിധ ദിക്കുകളില്‍നിന്നും സംശയങ്ങള്‍ തീര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. ഓരോരുത്തരും  വന്ന് കിത്താബുകള്‍ വായിക്കുന്നു. ഇശ്കാലുകള്‍ തീര്‍ക്കുന്നു. സമയം അങ്ങനെ മുന്നോട്ടു നീങ്ങുകയാണ്. 
മലയമ്മ ഉസ്താദ് വീട്ടിലേക്കു കയറി, ഖുഥുബിക്കുമുമ്പില്‍ വളരെ അകലത്തിലായി നിന്നു. കൂടെ പാറന്നൂര്‍ ഉസ്താദും. അന്നത്തെ ഉസ്താദുമാര്‍ അങ്ങനെയായിരുന്നു. തങ്ങളുടെ ഗുരുജനങ്ങളെ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഗുരുശിഷ്യബന്ധത്തിന് വലിയ വിലയും കല്‍പിച്ചിരുന്നു.
''അതാരാണ്?'' ഇതു കണ്ട ഖുഥുബി ചോദിച്ചു.
''ഞാന്‍ മലയമ്മ അബൂബക്‌റാ...'' ഉസ്താദിന്റെ മറുപടി.
''ആ...'' ഖുഥുബിയുടെ മുഖത്ത് പുഞ്ചിരി.
ഇനി മാറി നില്‍ക്കണം. വന്നവരുടെയെല്ലാം സംശയങ്ങള്‍ കഴിഞ്ഞ് തന്റെ ഊഴം വരണം. എന്നിട്ട് ഉസ്താദിന്റെ വിളിയാളവുമുണ്ടാവണം. എന്നിട്ടേ, ഉസ്താദിനടുത്തേക്കു പോവാന്‍ പാടുള്ളൂ. അതുവരെ, മറ്റുള്ളവര്‍ക്ക് മസ്അലകള്‍ പറഞ്ഞുകൊടുക്കുന്നത് കേട്ടുപഠിക്കുകയാണ് വേണ്ടത്. അതായിരുന്നു അവിടത്തെ ശൈലി. 
മലയമ്മ ഉസ്താദ് എല്ലാം ശ്രവിച്ച് ഭവ്യതയോടെ കാത്തിരുന്നു. ദിവസം ഒന്നും രണ്ടും കഴിഞ്ഞു. മൂന്നാം ദിവസം പ്രഭാതം. ഖുഥുബി ളുഹാ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി.
''അബൂബക്‌റേ, വരൂ. നീ എന്തിനാണ് വന്നത്?'' അദ്ദേഹം ചോദിച്ചു.
''സ്വലാത്തുല്‍ ജുമുഅയില്‍ തിരിയാത്തതുണ്ട്.'' ഉസ്താദ്  തുഹ്ഫ കയ്യില്‍ പിടിച്ച് അടുത്തുചെന്നു. 
''ഞാന്‍ നിന്നോട് പണ്ടേ പറഞ്ഞതല്ലേ, പഠിക്കുന്ന കാലത്ത് നന്നായി പഠിക്കണം; അലഞ്ഞുതിരിഞ്ഞ് നടന്ന് സമയം കളയരുതെന്ന്.'' ഖുഥുബി തമാശയായി പറഞ്ഞു. ''ആവട്ടെ, പറയൂ; എന്താ നിന്റെ സംശയം?'' അദ്ദേഹം തിരക്കി.
''ഒരു അഥ്ഫ്-മഅ്ഥൂഫിന്റെ പ്രശ്‌നമാണ്.'' ഉസ്താദ് പറഞ്ഞു.
പിന്നെ, കുറേ നേരം പരസ്പര സംവാദമായിരുന്നു. ഇരുവരും തങ്ങളുടെ വാദഗതികള്‍ മുന്നില്‍ നിരത്തി വിശദീകരിച്ചു. മണിക്കൂറുകളോളം അത് തുടര്‍ന്നു. (ഖുഥുബി മുഹമ്മദ് മുസ്‌ലിയാരുടെ സമീപന രീതി അതായിരുന്നു. ആര്‍ക്കും തങ്ങളുടെ വാദഗതികള്‍ സവിശദം ഉസ്താദിനു മുമ്പില്‍ അവതരിപ്പിക്കാനും ന്യായങ്ങള്‍ നിരത്താനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.). അവസാനം ഖുഥുബി പറഞ്ഞു:
''അബൂബക്‌റേ, അപ്പോ, എനിക്കാണ് ഇവിടെ തിരിയാത്തത്. നീ പറഞ്ഞതാണ് ശരി.''
ഇതോടെ എല്ലാം കഴിഞ്ഞു. ഉസ്താദ് സംതൃപ്തിയോടെ  തിരികെ യാത്രയായി.
മലയമ്മ ഉസ്താദിനു ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു ഇത്.  കേരളത്തിലെ പ്രഗല്‍ഭനായൊരു പണ്ഡിതനില്‍നിന്നും ഉണ്ടായ വിലപ്പെട്ട അംഗീകാരം. 
ഇങ്ങനെ അനവധി സംഭവങ്ങള്‍ ആ ജീവിതത്തില്‍ ഉണ്ടായിരുന്നു. ആത്മീയ വിജ്ഞാനങ്ങളുടെ ഉത്തുംഗ സോപാനങ്ങളില്‍ വിരാജിച്ചിരുന്ന പലരും  ആ പാരാവാര സമാനമായ അറിവിനു മുമ്പില്‍ ശിരസ്സ് നമിച്ചിരുന്നു.

തന്റെ വന്ദ്യഗുരു ഖുഥുബിയുടെ അതേ രീതി തന്നെയായിരുന്നു കിത്താബോത്തിന്റെയും അധ്യാപനത്തിന്റെയും വിഷയത്തില്‍ നാരകശ്ശേരി ഉസ്താദും സ്വീകരിച്ചിരുന്നത്. ആ പൊരുത്തത്തോടൊപ്പം ആ അംഗീകാരവും ഈ മഹല്‍ ജീവിതത്തെ സമ്പന്നമാക്കി. ഇതിനെല്ലാം സാക്ഷിയായ പാറന്നൂര്‍ ഉസ്താദിന്റെ ജീവിതത്തിലും ഈയൊരു ഭവ്യതയും പാഠങ്ങളും തളിര്‍ത്തുനിന്നിരുന്നു. ആ അനുഭവങ്ങളാണ് ഉസ്താദിനെ ഉന്നതങ്ങളിലേക്ക് എത്തിച്ചിരുന്നത്.

കുട്ടിക്കാലത്തെ ഒരനുഭവം
ഉസ്താദിന്റെ പിതാവ് പുല്‍പറമ്പില്‍ അബൂബക്ര്‍ മുസ്‌ലിയാര്‍ പാറന്നൂര്‍ ഭാഗത്തെ പ്രഗല്‍ഭനായൊരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളാണ് ഇത്രമാത്രം ഉയര്‍ന്ന സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. 


ഉസ്താദിന്റെ ചെറുപ്പ കാലം. പാറന്നൂരിന് അടുത്ത പ്രദേശമായ പാലൊളിത്താഴം ഭാഗത്ത് വഹാബികള്‍ വേരുപിടിച്ചുവന്ന കാലമായിരുന്നു. അവരുടെ തുടരെത്തുടരെയുള്ള ആശയപ്രചകരണങ്ങള്‍ക്ക് വശംവദരായി സുന്നിസത്തില്‍നിന്നും പത്തൊമ്പതംഗസംഘം വഹാബിസത്തിലേക്കു പോയി. ഇത് നാട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചു. സുന്നികള്‍ ഉണരുകയും രംഗത്തിറങ്ങുകയും ചെയ്തു. പിതാവ് പുല്‍പറമ്പില്‍ അബൂബക്ര്‍ മുസ്‌ലിയാരും സജീവമായി രംഗത്തെത്തി. ഇതിന് ആര് മറുപടി പറയും? അവര്‍ ചിന്തിച്ചു. ഒടുവില്‍ അതിനായി കൊണ്ടുവന്നത് മലയമ്മ ഉസ്താദിനെയാണ്.

പാറന്നൂര്‍ ഉസ്താദിന്റെ മനസ്സില്‍ എന്നും കത്തിനിന്നിരുന്ന ഓര്‍മകളാണിത്. മലയമ്മ ഉസ്താദ് വന്നതും വഹാബിസത്തെ മുളയില്‍തന്നെ ക്ഷയിപ്പിച്ചുകളഞ്ഞതും ഒരു വലിയ സംഭവമായി അവര്‍ ഇടക്കിടെ അനുസ്മരിക്കുമായിരുന്നു. ഇത്തരം നേര്‍സാക്ഷ്യങ്ങളാണ് പാറന്നൂര്‍ ഉസ്താദ് എന്ന ഒരു പണ്ഡിതനെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. 

അനുഭവങ്ങള്‍, പാഠങ്ങള്‍

നാരകശ്ശേരി ഭാഗത്ത് മലയമ്മ ഉസ്താദിന്റെ അനുസ്മരണാര്‍ത്ഥം ഒരു വയള് പരിപാടി വെച്ചു. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടി. അതിന്റെ ഉല്‍ഘാടനത്തിനു സംഘാടകര്‍ പാറന്നൂര്‍ ഉസ്താദിനെത്തന്നെയാണ് തെരഞ്ഞെടുത്തത്. 

ഒടുവില്‍ സംഘാടകര്‍ അവരെ ക്ഷണിക്കാനായി ഉസ്താദിന്റെ വീട്ടില്‍ പോയി. ഏറെ എളിമയാര്‍ന്ന വീട്. അതിന്റെ കോലായില്‍ ഒരു വശത്തായി ഒരു കട്ടിലുണ്ട്. അതില്‍ ഉസ്താദ് ഇരിക്കുകയാണ്. അടുത്ത് സന്ദര്‍ശകരായി പലരുമുണ്ട്. കൂട്ടത്തില്‍ കിത്താബ് മറിച്ചുവെച്ചിരിക്കുന്ന ഒരു മുതഅല്ലിമും. 
അവിടെ അങ്ങനെയായിരുന്നു. അവസാന കാലത്ത് മടവൂരില്‍ ക്ലാസെടുക്കാന്‍ പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ ഉസ്താദിന്റെ വീട്ടില്‍ വന്നു കിത്താബ് ഓതാറുണ്ടായിരുന്നു. പരിഹാരങ്ങളുടെയും പഠനങ്ങളുടെയും ഒരു കേന്ദ്രമായിരുന്നു ആ വീട്. അവിടെനിന്നാണ് പലര്‍ക്കും കുടുംബപരവും മതപരവുമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ ലഭിച്ചിരുന്നത്. 
സംഘാടകരെ കണ്ടപ്പോള്‍ ഉസ്താദിന്റെ മുഖത്ത് ആവേശം. അവര്‍ ഓരോരുത്തരെയും അടുത്തുവിളിച്ചു. പരിചയപ്പെട്ടു. പഠനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിച്ചു. ഒടുവില്‍, ഉസ്താദ് ചചോദിച്ചു: 
'നിങ്ങളെല്ലാം എസ്.കെ.എസ്.എസ്.എഫിന്റെ കുട്ടികളാണോ?'
എല്ലാവരും 'അതെ' എന്നു പ്രതികരിച്ചു.
'അതിന്റെ പ്രായ പരിധിയെത്രയാണ്?' ഉസ്താദിന്റെ അടുത്ത ചോദ്യം വന്നു.
പലരും പലതും പറഞ്ഞു. ഉസ്താദ് ശാന്തനായി അതെല്ലാം തിരുത്തി. വശ്യവും മനോഹരവുമായ ഭാഷയില്‍ അതിനെക്കുറിച്ച് കുറേ നേരം സംസാരിക്കുകയും യുവാക്കളും വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് അവരെ ബോധിപ്പിക്കുകയും ചെയ്തു. 
അതിനിടെ ഉസ്താദ് ചില ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു:
'നിങ്ങളെല്ലാം ഒരു മുസ്‌ലിമെന്ന നിലക്ക് നേടേണ്ട അടിസ്ഥാന അറിവുകളെല്ലാം നേടിയിട്ടുണ്ടോ? അതു കഴിഞ്ഞിട്ടുപോരേ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍...!!'
ഉസ്താദിന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നുപോയി. ഇതും മതപ്രവര്‍ത്തനം തന്നെയല്ലേ എന്നായിരുന്നു എല്ലാവരുടെയും മനസ്സില്‍... അപ്പോഴേക്കും ഉസ്താദിന്റെ മറുപടി വന്നു:
'ആദ്യം നാം ഓരോരുത്തരും വ്യക്തിപരമായി പൂര്‍ണ മുസ്‌ലിമാവണം. പേരില്‍ മാത്രമല്ല; എല്ലാ തലത്തിലും. ശേഷം, മറ്റുള്ളവരെയും അതിലേക്കു കൊണ്ടു വരണം. അതിനായി പ്രവര്‍ത്തിക്കണം. ഇന്ന് ഒന്നാമത്തേതിനു തീരെ പ്രാധാന്യം നല്‍കാതെ രണ്ടാമത്തേതിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു പ്രവാണത ധാരാളമായി കണ്ടുവരുന്നു. എന്റെ കുട്ടികള്‍ നിങ്ങള്‍ അങ്ങനെയാവരുത്....'
ഉസ്താദിന്റെ സംസാരം അര്‍ത്ഥ ഗര്‍ഭമായിരുന്നു. എല്ലാവരും ഭവ്യതയോടെ അത് കേട്ടിരുന്നു.  ശേഷം, ഉസ്താദ് പരീക്ഷണാര്‍ത്ഥം നിസ്‌കാരത്തിന്റെ ഫര്‍ളുകളും വുളൂവിന്റെ ശര്‍ഥുകളും മറ്റുമായി ന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ശേഷം പറഞ്ഞു: 'ഇതെല്ലാമാണ് നാം ആദ്യം പഠിക്കേണ്ടത്. അങ്ങനെ നാം സ്വയം നന്നാവണം. ശേഷമാണ് മറ്റുള്ളവരരെ നന്നാക്കാന്‍ പോവേണ്ടത്.'
വല്ലാത്തൊരു അനുഭവമായിരുന്നു ഇത്. വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരുടെ കണ്ണുതുറപ്പിച്ചു ഈ സംഭവം. 
അറബിയിലെന്ന പോലെ ഇംഗ്ലീഷിലും വലിയ കഴിവുണ്ടായിരുന്നു പാറന്നൂര്‍ ഉസ്താദിന്. തന്നെ തേടിവരുന്ന യുവാക്കളോടും വിദ്യാര്‍ത്ഥികളോടും മനോഹരമായി, ഗ്രാമര്‍ ഒപ്പിച്ച് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. പൊതുബോധവും ജനറല്‍ നോളേജും അടുത്തിടപഴകിയാല്‍ ആ സംസാത്തില്‍നിന്നും ബോധ്യമാകും. പ്രി ഡിഗ്രി എങ്ങനെ പ്ലസ് ടു ആയി എന്നതായിരുന്നു ഒരിക്കല്‍ ഉസ്താദിനടുത്തു പോയപ്പോഴുണ്ടായിരുന്ന ചര്‍ച്ച. മാര്‍ക്‌സിസ്റ്റ് മന്ത്രി സഭയില്‍ അതിനെക്കുറിച്ചു നടന്ന ചര്‍ചകള്‍ ഉസ്താദ് സവിശദം പറഞ്ഞുതന്നു. 

അവസാന പാഠം

തന്റെ ഓരോ ഇടപെടലുകളിലും കൂടെയുള്ളവര്‍ക്ക് പാഠങ്ങള്‍ നല്‍കിയ മഹാനായിരുന്നു ഉസ്താദ്. മലയമ്മ ഉസ്താദിനെക്കുറിച്ച് ചോദിക്കുമ്പോഴെക്കെ അവരെല്ലാം മരിച്ചുപോയ വലിയ വലിയ പണ്ഡിതരായിരുന്നുവെന്നും അവരെക്കുറിച്ചൊന്നും ഇല്ലാത്തത് പറഞ്ഞുപോകരുതെന്നും സൂചിപ്പിച്ച് ഉസ്താദ് സൂക്ഷ്മത പാലിക്കുകയായിരുന്നു. തനിക്ക് ഉറപ്പുള്ളതല്ലാതെ യാതൊന്നും പറയാന്‍ തയാറായതുമില്ല. അത്രമാത്രം സൂക്ഷ്മതയായിരുന്നു ആ ജീവിതത്തില്‍. 

പെട്ടന്ന്, ഒരു ആമുഖമില്ലാതെ താന്‍ സമുന്നതനായി മനസ്സില്‍ കൊണ്ടുനടക്കുന്ന, തന്റെ വന്ദ്യ ഗുരുവിനെക്കുറിച്ച്, സംസാരം തുടങ്ങിയതിന് ഉസ്താദ് കോപിക്കുകവരെ ചെയ്തു. ഇതൊന്നും ഒറ്റയടിക്ക് അങ്ങനെ സംസാരിച്ചുപോകേണ്ട കാര്യമല്ലെന്നും അല്ലാഹുവിന്റെ അടുത്ത് സമുന്നത സ്ഥാനം വരിച്ച മഹാന്മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന് ബഹുമാന പൂര്‍ണമായ ഒരു മുന്നൊരുക്കവും ആമുഖവും വേണമെന്ന് ഉസ്താദ് ഗുണദോഷിച്ചു. പണ്ഡിതന്മാരെക്കുറിച്ച് എഴുതുമ്പോഴും സംസാരിക്കുമ്പോഴും തികഞ്ഞ സൂക്ഷ്മത പാലിക്കണമെന്ന പാഠം ഗൗരവമായ ഭാഷയില്‍ പഠിപ്പിക്കുകയുമുണ്ടായി. 

പാറന്നൂര്‍ ഉസ്താദ് എന്ന ആ പാരമ്പര്യ പണ്ഡിതന്റെ അറിവിന്റെയും അനുഭവങ്ങളുടെയും ആഴം ശരിക്കും മനസ്സിലായത് ആ സംഗമത്തിലായിരുന്നു.


നാരകശ്ശേരി ഉസ്താദ്: ഈ നാടിന്റെ നവോത്ഥാന പുലരി


കേരളത്തിലെ പഴയ കാല പണ്ഡിതരില്‍ പ്രമുഖനായിരുന്നു മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍. ഒരു കാലത്ത് കേരളം മുഴുക്കെ മുഴങ്ങിക്കേട്ട നാമം. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ മത വൈജ്ഞാനിക പുരോയാനത്തില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ അര്‍പിച്ച മഹാന്‍. അദ്ധ്യയനം, അധ്യാപനം, ആദര്‍ശ സംരക്ഷണം, മത പ്രസരണം എന്നിവയായിരുന്നു ആ ജീവിതത്തിന്റെ സുപ്രധാനമായ പ്രവര്‍ത്തന മേഖലകള്‍. നല്ലത് മാത്രം ചിന്തിച്ചും നന്മ മാത്രം സംസാരിച്ചും അല്ലാഹുവിനു വേണ്ടി ജീവിച്ചു അവര്‍. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടായിരുന്നു അവരുടെ ഓരോ ചലനങ്ങളും.

പുള്ളനൂര്‍ നാരകശ്ശേരിയാണ് ഉസ്താദിന്റെ ജനനം എന്നത് നമുക്ക് ഏറെ അഭിമാനം നല്‍കുന്ന ഒരു വസ്തുതയാണ്. നമ്മുടെ നാട്ടിലെ എല്ലാ മത വൈജ്ഞാനിക വികാസത്തിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് ഉസ്താദായിരുന്നു. ഉസ്താദിന്റെ അധ്വാനങ്ങളുടെയും ഓര്‍മകളുടെയും നിഴലിലാണ് നമ്മുടെ നാട് ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നത്. 

അന്താനത്ത് മരക്കാര്‍ ഹാജിയുടെയും മുണ്ടോട്ട് ആമിനയുടെയും മകനായി 1904 ലാണ് ഉസ്താദിന്റെ ജനനം. ഇബ്‌റാഹീം മുസ്‌ലിയാര്‍, കുഞ്ഞോക്കു മുസ്‌ലിയാര്‍, ഫാത്വിമ, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്. ചോനങ്കണ്ടി ഖദീജ, മൂഴിക്കല്‍ കുഞ്ഞിപ്പാത്തുമ്മ എന്നിവര്‍ ഭാര്യമാരും. അയഞ്ചേറ്റില്‍ ഓത്തുപള്ളിയില്‍നിന്നും പ്രഥമിക പഠനം കഴിഞ്ഞ ഉസ്താദ് വാഴക്കാട് ദാറുല്‍ ഉലൂമില്‍നിന്നാണ് തന്റെ ഉപരിപഠനം നടത്തുന്നത്. ആയഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇക്കാലത്തെ ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാര്‍. പഠനത്തിനു ശേഷം വാഴക്കാട് ദര്‍സ്, മടവൂര്‍ ദര്‍സ്, കൊടുവള്ളി എളവഞ്ചാലില്‍ ദര്‍സ്, കാന്തപുരം ദര്‍സ്, കൊടുവള്ളി സിറാജുല്‍ ഹുദാ, കുന്ദമംഗലം ദര്‍സ്, പുല്ലൂക്കര ദര്‍സ്, പടന്ന ദര്‍സ്, മുണ്ടോട്ട് ദര്‍സ്, നാരകശ്ശേരി വീട്ടില്‍ എന്നിവിടങ്ങളില്‍ ഉസ്താദ് ദര്‍സ് നടത്തി. ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, പൂനൂര്‍ കുഞ്ഞി ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍, സി.എം.മടവൂര്‍, നെടിയനാട് സി. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ അഹ്മദ് കോയ മുസ്‌ലിയാര്‍, പെരുമുഖം എം.കെ.എം. കോയ മുസ്‌ലിയാര്‍, കരുവമ്പൊയില്‍ എ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി. ഇബ്‌റാഹീം   മുസ്‌ലിയാര്‍, വാവാട്  കുഞ്ഞിക്കോയ മുസ്‌ലിയാര്‍, തേഞ്ഞിപ്പലം കെ.ടി. മുഹമ്മദ് മുസ്‌ലിയാര്‍, മലയമ്മ എ.പി. കോയാമു മൗലവി തുടങ്ങിയവര്‍ ഉസ്താദിന്റെ പ്രധാന ശിഷ്യന്മാരില്‍ ചിലരാണ്. 1973 ജൂലൈ 26 (ജമാദുല്‍ ആഖിര്‍ 25) ന് വഫാത്തായ ഉസ്താദ് മുണ്ടോട്ട് ജുമാ മസ്ജിദിനു മുമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 

കേരളം കണ്ട പ്രഗല്‍ഭമതികളായ പണ്ഡിത മഹത്തുക്കളുടെ ശിഷ്യത്വം വരിക്കാനും പില്‍കാലത്ത് കേരള മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയ അനവധി ജ്ഞാന പടുക്കള്‍ക്ക് വൈജ്ഞാനിക മാര്‍ഗ ദര്‍ശനം നല്‍കാനും കഴിഞ്ഞുവെന്നതാണ്  മലയമ്മ ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണിയത്തും ഫള്ഫരിയുമടക്കമുള്ള ഉസ്താദുമാരും ശംസുല്‍ ഉലമയും സി.എം. വലിയ്യുല്ലാഹിയും പോലെയുള്ള ശിഷ്യന്മാരും ആ ജീവിതത്തിനു മാറ്റു കൂട്ടിയ ഘടകങ്ങളായിരുന്നു. അറിവിന്റെ വിവിധ മേഖലകളില്‍ തഹ്ഖീഖും പാണ്ഡിത്യവുമുള്ള അനവധിയാളുകളെ വാര്‍ത്തെടുത്തു ഉസ്താദ് തന്റെ അധ്യാപന ജീവിതത്തിലൂടെ. ആ ക്ലാസുകളുടെ കണിശതയും സൂക്ഷ്മതയും അത്രമാത്രം പോരുന്നതായിരുന്നു. മഅ്ഖൂലാത്ത് വിഷയങ്ങളുടെ പര്യായമായിരുന്നു ഉസ്താദ്. ഒരു കാലത്ത് കക്ഷി ഭേദമന്യേ സര്‍വ്വരും തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനായി ഉസ്താദിന്റ മുമ്പില്‍ വന്നു. ആ ജ്ഞാന സാഗരത്തിന്റെ കനവും ഗാംഭീര്യവും അംഗീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്യാത്തവര്‍ ആരുമുണ്ടായിരുന്നില്ല. 

ആദര്‍ശ വേദികളില്‍ ബിദഈകളുടെ പേടിസ്വപ്നമായിരുന്നു മലയമ്മ ഉസ്താദ്. അത്രമാത്രം ചിന്തോദ്ദീപകവും യുക്തിസഹവുമായിരുന്നു ഉസ്താദിന്റെ മറുപടികള്‍. കിത്താബുകളുടെ ആഴങ്ങള്‍ താണ്ടിയാണ് ഉസ്താദ് ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങിയിരുന്നത്. വലിയ വലിയ പ്രഗല്‍ഭരായ ആളുകള്‍ ജീവിച്ചിരുന്ന കാലത്തുതന്നെ സമസ്ത മുശാവറയിലേക്കു കടന്നുവരികയും ശേഷം അതിന്റെ വൈസ് പ്രസിഡന്റാവുകയും ചെയ്തതുതന്നെ ആ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും വിളിച്ചോതുന്നു. ബിദഈകള്‍ വേരു പിടിച്ചുകൊണ്ടിരുന്ന കാലത്ത് കോഴിക്കോട് ഭാഗങ്ങളില്‍ അവര്‍ നടത്തിയ സംവാദങ്ങളും ഖണ്ഡനങ്ങളും ചരിത്ര പ്രസിദ്ധമാണ്. അവരുടെ പല പ്രസംഗ പരമ്പരകള്‍ക്കും തിരശ്ശീല വീഴ്ത്തിയിരുന്നത് ഉസ്താദിന്റെ ഇടപെടലുകളായിരുന്നുവെന്നതാണ് വസ്തുത. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സ്വപ്രയത്‌നത്തിലൂടെ മതവിദ്യാഭ്യാസ മേഖലകളില്‍ ചരിത്രം രചിച്ച ഉസ്താദ് വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകയാണ്. ജ്ഞാനാര്‍ജ്ജനവും ജ്ഞാന പ്രസരണവും തപസ്യയായി സ്വീകരിച്ച ഉസ്താദിന്റെ ജീവിത മുറകള്‍ വലിയ പഠനങ്ങള്‍ക്ക് വിധേയമാവേണ്ടിയിരിക്കുന്നു. 

അന്‍സാറുല്‍ ഹുദാ സംഘവും കുഴിമണ്ണില്‍ മഹല്ല് റിലീഫ് കമ്മിറ്റിയും

കുഴിമണ്ണില്‍ മഹല്ലിന്റെ മത സാമൂഹിക റിലീഫ് പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ 1965 കളില്‍ സ്ഥാപിതമായ കൂട്ടായ്മയാണ് അന്‍സാറുല്‍ ഹുദാ സംഘം. പ്രത്യേകം കമ്മിറ്റികളോടെ നടന്നുവന്നിരുന്ന മദ്‌റസയും പള്ളിയും പിന്നീട് ഇതിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മദ്‌റസയും പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാട്ടിലെ മറ്റു മത-കാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിക്കപ്പെടുകയായിരുന്നു ഇതിലൂടെ. ഇതോടെ മഹല്ലത്തിലെ മത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവവും വ്യവസ്ഥാപിതവുമായി. 

മഹല്ലുമായി ബന്ധപ്പെട്ട പഴയ കാല സജീവ പ്രവര്‍ത്തകര്‍ സംഘമിച്ചാണ് ഇങ്ങനെയൊരു കൂട്ടായ്മക്കു രൂപം നല്‍കുന്നത്. പ്രമുഖരായ പഴയ കാല കാരണവന്മാരുടെ രക്ഷാധികാരത്തില്‍ കെ.എം. കുഞ്ഞു മുഹമ്മദ് ഹാജി, കുനിയില്‍ അബ്ദുല്ല, എ.പി. അബൂബക്ര്‍ കുട്ടി ഹാജി, ടി.ടി. മൊയ്തീന്‍ കോയ തുടങ്ങിയവരാണ് ഇതിന്റെ രൂപീകരണത്തിനു നേതൃത്വം നല്‍കുന്നത്. എ.പി. അബൂബക്ര്‍ കുട്ടി ഹാജി  പ്രസിഡന്റും കെ.എം. കുഞ്ഞു മുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടായിരുന്നു ഇതിന്റെ പ്രഥമ കമ്മിറ്റി. ശേഷം, ഇ.പി.സി. മൊയ്തീന്‍ കോയ സെക്രട്ടറിയായി വന്നു. നാടിന്റെ നാനോന്മുഖമായ പുരോഗതിയും അഭിവൃദ്ധിയും ഉന്നംവെച്ചുകൊണ്ടുള്ള കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍ ഇവയാണ്:

1. മഹല്ലിലെ ദീനീ സംരംഭങ്ങള്‍ സംരക്ഷിക്കുക.
2. റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മഹല്ലിലെ അബലരും പാവപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സഹായിക്കുക.
3. നാട്ടില്‍ തലപൊക്കുന്ന നാനവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.
4. ലഹരി പദാര്‍ത്ഥങ്ങളില്‍നിന്നും മറ്റും യുവാക്കളെ അകറ്റി നിര്‍ത്തി, മാര്‍ഗദര്‍ശനം നല്‍കി നല്ല വഴിയിലൂടെ വളര്‍ത്തിക്കൊണ്ടുവരിക.

നീണ്ട കാലയളവില്‍ മഹല്ലിനെ കേന്ദ്രീകരിച്ച് സജീവമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്. നാടിന്റെ ഇസ്‌ലാമിക അത്താണിയായി കാലങ്ങളോളം ഇത് നിലകൊണ്ടു. പാവപ്പെട്ടവര്‍ക്കുള്ള കല്യാണ സഹായങ്ങള്‍, വസ്ത്ര വിതരണം, ഭക്ഷണ വിതരണം, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങി അനവധി മേഖലകളില്‍ ഇത് സുതുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയുണ്ടായി. 

പ്രഘോഷണങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ, വളരെ രഹസ്യമായാണ് സംഖം പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ, പ്രത്യക്ഷത്തില്‍ സംഘം അത്ര പ്രശസ്തമല്ലെങ്കിലും ഉള്ളിലൂടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയുണ്ടായി. 45 വര്‍ഷത്തെ സംഭവബഹുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2010 ല്‍ സംഘം പിരിച്ചുവിട്ടു. 

താമസിയാതെ, അതേ ലക്ഷ്യവും സ്വഭാവവും നിലനിര്‍ത്തി, അതേ വര്‍ഷംതന്നെ പുതിയ പേരില്‍ പുതുക്കിപ്പണിയുകയുണ്ടായി കുഴിമണ്ണില്‍ മഹല്ല് റിലീഫ് കമ്മിറ്റി എന്ന പേരിലാണ് ഇന്ന് ഇത് അറിയപ്പെടുന്നത്. എ.പി. മുഹമ്മദ് കോയ ഹുദവിയും എന്‍. അബ്ദുസ്സലാം  മാസ്റ്ററുമാണ് യഥാക്രമം അതിന്റെ പ്രസിഡന്റും സെക്രട്ടറിയും. മഹല്ലത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി അതിരഹസ്യ സ്വഭാവത്തോടെ സംഘം ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 

പുള്ളനൂര്‍: സൂഫികളുടെ പാദം പതിഞ്ഞ മണ്ണ്‌

കേരളം കണ്ട പ്രമുഖരായ സൂഫികളുടെ പാദപതനങ്ങള്‍ക്കും അനുഗ്രഹാശിസ്സുകള്‍ക്കും ഭാഗ്യം ലഭിച്ച നാടാണ് പുള്ളനൂര്‍. കാലാന്തരങ്ങളിലായി ആദ്ധ്യാത്മിക ലോകത്ത് വിരാജിച്ചിരുന്ന അനവധിയാളുകള്‍ ഇതിലൂടെ കടന്നുപോയിട്ടുണ്ട്. പ്രമുഖരായ ഈ സൂഫീ ജ്ഞാനികളുടെ നിരന്തരമായ ബന്ധം നമ്മുടെ നാടിനെ ഏറെ മതപരമായി വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്തു. അവരുടെ തുടരെത്തുടരെയുള്ള ഇടപെടലുകളും നമ്മുടെ നാട്ടുകാര്‍ അവരുമായി സൂക്ഷിച്ചിരുന്ന സ്‌നേഹ ബന്ധവും നമ്മുടെ നാടിന്റെ മതകീയ മികവിനെ മെച്ചപ്പെടുത്തി. 

തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്നതാണ് നമ്മുടെ നാടിന്റെ ഇന്നലെകള്‍. ഏതു പരിപാടികളിലും പണ്ഡിതന്മാരെ പങ്കെടുപ്പിക്കാനും നാടിന്റെ ആത്മീയ നേതൃത്വം പണ്ഡിതന്മാരുടെ കരങ്ങളില്‍ ഏല്‍പിക്കാനും ഇവിടത്തെ കാരണവന്മാരും പ്രവര്‍ത്തകരും എന്നും ശ്രദ്ധിച്ചിരുന്നു. മടവൂര്‍ സി.എം. വലിയ്യുല്ലാഹിയെ പോലെയുള്ളവര്‍ ഒരു കാലത്ത് നിരന്തരം വന്നുപോയിരുന്ന ഒരു നാടുകൂടിയായിരുന്നു ഇത്. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങി അനവധി ജ്ഞാനികള്‍ ഇവിടെ വന്നിരുന്നു. ഇന്നലെകളില്‍ നമ്മുടെ നാടിന്റെ മത വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിദ്ധ്യളും നമ്മുടെ ആത്മീയ നായകരുമായിരുന്ന മഹത്തുക്കളെ അനുസ്മരിക്കാം:   

നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍
നമ്മുടെ നാട്ടുകാരനായി ജനിച്ച്, നാടിന്റെ പ്രശസ്തി കേരളം മുഴുക്കെ പരത്തിയ പ്രമുഖ പണ്ഡിതനും ജ്ഞാനിയുമാണ് നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍. നമ്മുടെ നാട്ടില്‍ പള്ളികളുണ്ടാക്കാന്‍ മാര്‍ഗദര്‍ശനം നല്‍കിയതും അതില്‍ നിസ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയതും ഉസ്താദായിരുന്നു. അക്കാലത്ത്, ഉസ്താദിനെ കേന്ദ്രീകരിച്ചാണ് ഈ നാട്ടുകാര്‍ ജീവിച്ചിരുന്നത്. സര്‍വ്വ മസ്അലകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉസ്താദിനോട് പരിഹാരം തേടി. ഉസ്താദാവട്ടെ, അഹങ്കാരമോ അഹംഭാവമോ ഇല്ലാതെ, സാധാരണക്കാരോടൊപ്പം ഇറങ്ങി നടക്കുന്ന വ്യക്തിയായിരുന്നു. ഇടക്കുറുങ്ങാട്ടും കല്ലുമ്പുറവും ആലിപ്പറമ്പത്തും ഞണ്ടായിലും ഉസ്താദ് നിരന്തരം വന്നു പോയി. ജനങ്ങളുമായി കൂടുതല്‍ ഇട പഴകി. അവര്‍ക്ക് ജീവത്തെക്കുറിച്ച നല്ല പാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. ക്രമേണ നിസ്‌കാരത്തിലേക്കും സല്‍വൃത്തികളിലേക്കും ജനങ്ങളെ കൊണ്ടുവന്നു. ഉസ്താദിന്റെ ഉള്ളറിഞ്ഞുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിട്ടുള്ളത്. പഴയകാല തലമുറയിലെ ശേഷിച്ച ആളുകളുമായി സംസാരിച്ചാല്‍ ഉസ്താദ് നമ്മുടെ നാട്ടില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍, നമ്മുടെ നാടിന്റെ മത-വൈജ്ഞാനിക-ആത്മീയ മേഖലയിലെ ഉത്ഥാനത്തിനു നിമത്തമായ മഹാവ്യക്തിത്വമായിരുന്നു നാരകശ്ശേരി ഉസ്താദ്. 
അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ (1922-1995)
നമ്മുടെ നാടുമായി നിരന്തരം ബന്ധപ്പെടുകയും പല പരിപാടികള്‍ക്കായി പല തവണ ഇവിടെ വരികയും ചെയ്ത പണ്ഡിതനാണ് സൈനുല്‍ ഉലമ അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍. സമസ്ത വൈസ്പ്രസിഡന്റായിരുന്ന അദ്ദേഹം പള്ളിയുടെയോ മദ്‌റസയുടെയോ യോഗങ്ങളില്‍വരെ പങ്കെടുക്കാനായി എത്തിയതു കാണാം. ഉസ്താദിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നമ്മുടെ നാടിന്റെ ആത്മീയ നിലവാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ ഉപകരിച്ചിട്ടുണ്ട്. 

മടവൂര്‍ സി.എം. വലിയ്യുല്ലാഹി
പുള്ളനൂരിന്റെ ആത്മീയ ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ആത്മീയ നായകനാണ് സി.എം. വലിയ്യുല്ലാഹി (1929-1991) റഹിമഹുല്ലാഹ്. നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനായിരുന്നതുകൊണ്ടുതന്നെ, വളരെ കാലം മുമ്പുമുതല്‍തന്നെ, അവര്‍ക്ക് ഈ നാടുമായി വലിയ അടുപ്പവും ബന്ധവുമുണ്ടായിരുന്നു. ഉസ്താദിനെ കാണാനായി പലതവണ സി.എം. നാരകശ്ശേരി വന്നിട്ടുണ്ട്. ഈയൊരു ബന്ധം നമ്മുടെ നാടുമായി സി.എം. വലിയ്യുല്ലാഹിയെ വല്ലാതെ അടുപ്പിച്ചു. ഇവിടത്തെ പല വീടുകളിലും പല ചടങ്ങുകളിലും അദ്ദേഹം ക്ഷണിക്കപ്പെടുകയും വരികയും ചെയ്തിരുന്നു. തന്റെ സഞ്ചാര കാലത്തിലും ഈ സന്ദര്‍ശനത്തിനു കുറവുണ്ടായിരുന്നില്ല. ഗുരുവിനെ സന്ദര്‍ശിക്കാനായി വരുമ്പോഴാണ് ഈ ഭാഗങ്ങളിലെല്ലാം പലപ്പോഴും അദ്ദേഹം ചുറ്റിനടന്നിരുന്നത്. ഈയൊരു ആത്മീയ പ്രഭാവം നമ്മുടെ നാടിനെ മടവൂരുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. 
പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍
നാരകശ്ശേരിയുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ശിഷ്യനുമായിരുന്നു സമസ്ത കേന്ദ്ര മുശാവറ മെമ്പറായിരുന്ന പുതിയോത്ത് പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍ (മ. 1997). നാരകശ്ശേരി ഉസ്താദിനു ശേഷം മുണ്ടോട്ട് ഖാസിയായി നിയമിക്കപ്പെട്ട അദ്ദേഹം പുള്ളനൂരിന്റെ മത വൈജ്ഞാനിക ആത്മീയ  പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട പല പരിപാടികളിലും അദ്ദേഹം ഇവിടെ വരികയും സാരസമ്പൂര്‍ണമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വീടിനു സ്ഥലം നിര്‍ണയിക്കുന്നതില്‍ വലിയ കഴിവുള്ള അദ്ദേഹം ഈ നാട്ടിലെ പല വീടുകള്‍ക്കും സ്ഥലം നിര്‍ണയിച്ചിട്ടുണ്ട്. ഈ നാടിന്റെ മത വൈജ്ഞാനിക ആത്മീയ രംഗങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായിരുന്നു പി.സി. ഉസ്താദ്. 

പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍
പുള്ളനൂരിന്റെ ആത്മീയ നിറവിലെ മറ്റൊരു സാന്നിദ്ധ്യമായിരുന്നു ഈയിടെ വഫാത്തായ പറന്നൂര്‍ ഉസ്താദ്. നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനായിരുന്ന അദ്ദേഹം വളരെ മുമ്പുമുതല്‍തന്നെ പുള്ളനൂരുമായി ബന്ധം തുടങ്ങിയിട്ടുണ്ട്. തന്റെ വന്ദ്യ ഗുരുവിന്റെ നാടായതുകൊണ്ടുതന്നെ, ക്ഷണിക്കപ്പെടുന്ന പരിപാടികളിലെല്ലാം ഉസ്താദ് വരാന്‍ ശ്രമിച്ചിരുന്നു. നാരകശ്ശേരിയോ പുള്ളനൂരോ പരിപാടികളില്‍ വരുമ്പോഴൊക്കെ വന്ദ്യ ഗുരു നാരകശ്ശേരി ഉസ്താദിനെക്കുറിച്ചാണ് ഉസ്താദ് സംസാരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നാരകശ്ശേരി ഉസ്താദിന്റെ സ്മരണാര്‍ത്ഥം ഞണ്ടാടിവെച്ച വയള് പരിപാടിയില്‍ ഉസ്താദ് സംബന്ധിച്ച് നടത്തിയ പ്രസംഗം പ്രസക്തമാണ്. പുതിയ തലമുറക്ക് നാരകശ്ശേരി ഉസ്താദിനെക്കുറിച്ച പാഠങ്ങള്‍ നല്‍കുന്നതായിരുന്നു അവരുടെ സംസാരങ്ങള്‍. വിനയത്തിന്റെ ആള്‍രൂപമായ ഉസ്താദ് പുള്ളനൂരിന്റെ ആത്മീയ തലത്തെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്. പാറന്നൂരായിരുന്നു കാലങ്ങളോളം നമ്മുടെ നാടിന്റെ സര്‍വ്വ പ്രശ്‌നങ്ങളുടെയും പരിഹാര കോടതി. 

എം.കെ. എം. കോയ മുസ്‌ലിയാര്‍ 
പ്രമുഖ വാഗ്മിയും പണ്ഡിതനും നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനുമായിരുന്ന എം.കെ.എം. കോയ മുസ്‌ലിയാരും ഈ നാടിന്റെ ആത്മീയ പുരോഗതിയില്‍ നല്ലപോലെ സ്വീധീനിച്ച പ്രമുഖ വ്യക്തികളിലൊരാളാണ്. മുണ്ടോട്ട് പള്ളിദര്‍സില്‍ പഠിച്ച അദ്ദേഹം വര്‍ഷങ്ങളോളം കരീറ്റിപ്പറമ്പിലാണ് ദര്‍സ് നടത്തിയിരുന്നത്. ഈ കാലങ്ങളിലെല്ലാം തന്റെ ഗുരുവിന്റെ നാടായ പുള്ളനൂരുമായി ഉസ്താദ് ബന്ധം നിനിര്‍ത്തിയിരുന്നു. പല തവണ ഇവിടെ വയളു പരിപാടികള്‍ക്കു വന്നിരുന്നു. ഞണ്ടാടിയിലും മറ്റും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പഴമക്കാര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. 

അബൂബക്ര്‍ മുസ്‌ലിയാര്‍ (മുന്‍ മുദരിസ്)
ഒരനുഗ്രഹം പോലെ പുള്ളനൂരിനു ലഭിച്ച ഭാഗ്യ മുത്തായിരുന്നു കുഴിമണ്ണില്‍ പള്ളിദര്‍സില്‍ മുദരിസായി വന്ന പെരിന്തല്‍മണ്ണ അബൂബക്ര്‍ മുസ്‌ലിയാര്‍. ശംസുല്‍ ഉലമയുടെ ശിഷ്യനായിരുന്ന അദ്ദേഹം  നല്ലൊരു സൂഫിയും ദാകിറുമായിരുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ, നമ്മുടെ നാട്ടില്‍ ഇസ്‌ലാമികമായൊരു ഉണര്‍വ് ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു. ദിക്‌റ് മജ്‌ലിസുകളും സ്വലാത്ത് മജ്‌ലിസുകളും സജീവമായി. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇന്നു കാണുന്ന പല സജീവ മതപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. 

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍
സൂഫിവര്യനും സമസ്തയുടെ പണ്ഡിതനുമായ വാവാട് ഉസ്താദാണ് ഇന്ന് നമ്മുടെ നാടിന്റെ ആത്മീയ നായകന്‍. ഈ മഹല്ലിന്റെ ഖാസി കൂടിയായ ഉസ്താദാണ് ഇന്ന് ഇവിടെ സര്‍വ്വ നന്മകള്‍ക്കും നേതൃത്വം വഹിക്കുന്നത്. റമളാനിലും മറ്റുമായി ഇടക്കിടെയുള്ള ഉസ്താദിന്റെ സന്ദര്‍ശനവും അര്‍ഥ ഗര്‍ഭമായ ഉപദേശങ്ങളും ഈ നാടിനെ ഉറക്കില്‍നിന്നും ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളാണ്. അല്ലാഹു ആ മഹാനുഭാവന് ആഫിയത്തോടുകൂടെയുള്ള ദീര്‍ഘായുസ്സ് പ്രധാനം ചെയ്യട്ടെ. ദീര്‍ഘകാലം നമുക്ക് ആ നേതൃത്വം നിലനിര്‍ത്തുമാറാകട്ടെ. ആമീന്‍.

ശംസുല്‍ഹുദാ മദ്‌റസ: വെളിച്ചം പകര്‍ന്ന ഉസ്താദുമാര്‍


അറിവ് വെളിച്ചമാണ്. അത് പകര്‍ന്നുതരുന്നവര്‍ വെളിച്ച ദാതാക്കളും. അങ്ങനെ നോക്കുമ്പോള്‍ ഈ നാടിനു വെളിച്ചം പകര്‍ന്നവര്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ വിവിധ കാലങ്ങളിലായി കടന്നുപോയ മഹോന്നതരായ ഉസ്താദുമാരായിരുന്നു. പ്രഗല്‍ഭരായ അനവധി ഉസ്താദുമാര്‍ ഇവിടെ വന്നുപോയിട്ടുണ്ട്. നാടിന്റെ വൈജ്ഞാനിക വളര്‍ച്ചയിലും വികാസത്തിലുമെല്ലാം അവര്‍ക്കെല്ലാം ചെറുതല്ലാത്ത പങ്കുമുണ്ട്.
65 വര്‍ഷത്തെ മദ്‌റസയുടെ ചരിത്രമെടുത്തു പരിശോധിക്കുമ്പോള്‍ 50 ല്‍ ഏറെ ഉസ്താദുമാര്‍ ഇവിടെ അധ്യാപനത്തിനായി കടന്നുവന്നിട്ടുണ്ടെന്നു മനസ്സിലാവുന്നു. പ്രധാനികളും അപ്രധാനികളുമായവര്‍. ദീര്‍ഘ കാലങ്ങള്‍ കഴിച്ചുകൂട്ടിയവും ചുരുങ്ങിയ മാസങ്ങള്‍ മാത്രം നിന്നവരും. എന്നാല്‍, പുള്ളനരിന്റെ ഹൃദയത്തിലും ആത്മാവിലും സ്ഥാനം പിടിച്ചവരാണ് അവരില്‍ പലരുമെന്നതാണ് വസ്തുത.  ഈ നാടിന്റെ വൈജ്ഞാനിക ഉത്ഥാനത്തില്‍ വര്‍ഷങ്ങള്‍ ചെലവഴിച്ച അനവധി ഉസ്താദുമാരെ ഈ നാട് ഇന്നും മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കുന്നു. 
കളത്തിങ്ങല്‍ അഹ്മദ് മുസ്‌ലിയാരും കരീറ്റിപ്പറമ്പ് അബൂബക്ര്‍ മുസ്‌ലിയാരുമൊക്കെ ഈ നാടിന്‍രെ ആദ്യകാലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഉസ്താദുമാരാണ്. ഇന്ന് നാട്ടില്‍ പ്രായം വന്ന തലമുറയുടെ ഉസ്താദുമാരാണ് ഇവര്‍. കളത്തിങ്ങല്‍ അഹ്മദ് മുസ്‌ലിയാര്‍ പഴയ ഓത്തു പള്ളിയിലായിരുന്നു. കരീറ്റിപ്പറമ്പ് അബൂബക്ര്‍ മുസ്‌ലിയാര്‍ നാടിനെ ഇളക്കിമറിച്ച പ്രധാന ഗുരുവര്യനാണ്. വല്ലിപ്പറമ്പത്ത് അഹ്മദ് മുസ്‌ലിയാര്‍, വല്ലിപ്പറമ്പത്ത് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പുണ്യാര്‍ക്കല്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മരണപ്പെട്ടുപോയ മറ്റു പഴയകാല പ്രധാന ഉസ്താദുമാര്‍. 
ശംസുല്‍ ഹുദയുടെ ചരിത്രത്തിലെ അനിഷേധ്യനായ നായകനാണ് മലയമ്മ കോയാമു മുസ്‌ലിയാര്‍. മദ്‌റസ സമസ്തയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. തുടന്നര്‍ന്ന്, മദ്‌റസയുടെയും നാടിന്റെയും മതപരമായ ഓരോ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. 
വിവിധ കാലങ്ങളിലും സമയങ്ങളിലുമായി മദ്‌റസയില്‍ സേവനം ചെയ്ത ഉസ്താദുമാരില്‍ ചിലര്‍ ഇവരാണ്:
മമ്മിക്കുട്ടി മുസ്‌ലിയാര്‍, പാലക്കുറ്റി
എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍
കെ.വി. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍
മുണ്ടോട്ട് കോയാമു മുസ്‌ലിയാര്‍
സി.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍
വെണ്ണക്കോട് ചാലില്‍ അബ്ദുല്ല മുസ്‌ലിയാര്‍
കൊല്ലരുതൊടുകയില്‍ അബ്ദുല്ല മുസ്‌ലിയാര്‍, വെണ്ണക്കോട്
ഏച്ചിക്കുന്നിന്മേല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
അബൂബക്ര്‍ കുട്ടി മുസ്‌ലിയാര്‍, കരുവമ്പൊയില്‍
ഇസ്മാഈല്‍ മുസ്‌ലിയാര്‍
അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വെണ്ണക്കോട്
ഓമശ്ശേരി അബ്ദുല്ല മുസ്‌ലിയാര്‍
എ.കെ.സി അബൂബക്ര്‍ കുട്ടി മുസ്‌ലിയാര്‍, വെണ്ണക്കോട്
മുഹമ്മദ് മുസ്‌ലിയാര്‍, പുള്ളനൂര്‍
ഫഖ്ര്‍ കുട്ടി മുസ്‌ലിയാര്‍, മുണ്ടോട്ട്
ഇമ്പിച്ചി മുഹമ്മദ് മുസ്‌ലിയാര്‍, മുണ്ടോട്ട്
അബ്ദുര്‍റഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍, പുള്ളാവൂര്‍
സി.കെ.പി. മൂസ മുസ്‌ലിയാര്‍, കരീറ്റിപ്പറമ്പ്
ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി, പുള്ളനൂര്‍
ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍, മുണ്ടോട്
ശാഫി മുസ്‌ലിയാര്‍
ഹൈദര്‍ മുസ്‌ലിയാര്‍
ഹംസ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട്
മോയിന്‍ മുസ്‌ലിയാര്‍, മുക്കം
യു.കെ. ഇമ്പിച്യാലി മുസ്‌ലിയാര്‍, അമ്പലക്കണ്ടി
കെ.പി.സി. ഇബ്‌റാഹീം മുസ്‌ലിയാര്‍, നടമ്മല്‍പോയില്‍
വി.പി. അബ്ദുല്ല മുസ്‌ലിയാര്‍, വെണ്ണക്കോട്
ടി. ഫരീദ് മാസ്റ്റര്‍, പുള്ളനൂര്‍
കെസി. ഇമ്പിച്ചി മുഹമ്മദ് മുസ്‌ലിയാര്‍
കെ.കെ. ഉസ്മാന്‍ മുസ്‌ലിയാര്‍, പുള്ളാവൂര്‍
ഇ.പി. സകരിയ്യ അഹ്‌സനി, പുള്ളനൂര്‍
ഇബ്ദുസ്സലാം മുസ്‌ലിയാര്‍, ഏച്ചിക്കുന്ന്
അബ്ദുല്‍ ജലീല്‍ മുസ്‌ലിയാര്‍, എരഞ്ഞിമാവ്
അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഏച്ചിക്കുന്നത്
മുഹമ്മദ് കോയ ഹുദവി, പുള്ളനൂര്‍
മുഈനുദ്ദീന്‍ നിസാമി, കുറ്റ്യാടി
എ. മുഹമ്മദ് ദാരിമി, കിഴിശ്ശേരി
വി.വി. അബ്ദുല്ല മുസ്‌ലിയാര്‍
അസീസ് മുസ്‌ലിയാര്‍, തിരുവമ്പാടി
ആലി മുസ്‌ലയാര്‍, മലയമ്മ

ശംസുല്‍ ഹുദാ സെക്കണ്ടറി മദ്‌റസ: നാടിന്റെ വൈജ്ഞാനിക തണല്‍

ആറര പതിറ്റാണ്ടുകളായി പുള്ളനൂരിന്റെയും പരിസര പ്രദേശങ്ങളുടെയും മത വിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച സമ്മാനിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ശംസുല്‍ ഹുദാ മദ്‌റസ. ഓത്തുപള്ളിയെന്ന ചെറിയൊരു ഘട്ടത്തില്‍നിന്നും തുടങ്ങി മത വിദ്യാഭ്യാസത്തിന്റെയും അനുബന്ധ പഠന-പരിശീലന സംരംഭങ്ങളുടെയും അല്‍ഭുതകരമായൊരു കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് സ്ഥാപനം. നാല്‍പതിലേറെ ബേച്ചുകള്‍ ഇതിനകം ഇവിടെനിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമായി ആയിരക്കണക്കിന് ആളുകള്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 1963 ല്‍ സമസ്തയുടെ അംഗീകാരം ലഭിച്ചതിനു ശേഷം വളരെ വ്യവസ്ഥാപിതമായിത്തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു. നാരകശ്ശേരി, മുണ്ടോടിന്റെ ചില ഭാഗങ്ങള്‍, എലത്തൂര്‍, ചേരിക്കമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവിടെക്കാണ് കുട്ടികള്‍ പഠിക്കാനെത്തിയിരുന്നത്.
ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലും മൗലിക കേന്ദ്രവും ശംസുല്‍ ഹുദാ മദ്‌റസയാണെന്നതില്‍ രണ്ടഭിപ്രായമില്ല. നാട്ടില്‍ ഇന്നു കാണുന്ന വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ചത് മദ്‌റസയില്‍നിന്നായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യ കോട്ടയായി ഈ നാടിനെ മാറ്റിയതിലും മദ്‌റസക്കും വലിയ പങ്കുണ്ട്. സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രതാപം എടുത്തു കാണിക്കുന്ന നാടിന്റെ അഭിമാന സ്തംഭമായാണ് ഇന്ന് മദ്‌റസ നിലകൊള്ളുന്നത്. 
എന്നും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയില്‍ വളരെ മുമ്പിലായിരുന്നു മദ്‌റസ. 100 ല്‍ പരമായിരുന്നു എന്നും ഇവിടത്തെ അംഗ ബലം. ശരാശരി അമ്പത് ആണ്‍ കുട്ടികളും അത്രതന്നെ പെണ്‍കുട്ടികളും ഉണ്ടാവാറുണ്ട്. ഉദാഹരണത്തിനു പഴയ കാലത്തെ ചില ഉദാഹരണങ്ങള്‍ കാണുക:
1979 ല്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ ആകെ 107 കുട്ടികളാണ് പഠിച്ചിരുന്നത്. 57 ആണ്‍ കുട്ടികളും 50 പെണ്‍ കുട്ടികളും. 1982 ല്‍ ഇത് 116 കുട്ടികളാകുന്നു. ഈ വര്‍ഷത്തിലാണ് ആദ്യമായി ആറാം ക്ലാസ് ആരംഭിക്കുന്നത്. അന്ന് അതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. 1983 ല്‍ ഏഴാം ക്ലാസും തുടങ്ങി. 127 കുട്ടികളാണ് അന്ന് മദ്‌റസയില്‍ ഉണ്ടായിരുന്നത്. 1985 ല്‍ 113 കുട്ടികളും 1988 ല്‍ 136 കുട്ടികളും മദ്‌റസയില്‍ പഠിക്കാനെത്തുന്നുണ്ട്. പിന്നീട് വര്‍ഷങ്ങളോളം ആറും ഏഴും ക്ലാസുകളില്‍ തന്നെയായിരുന്നു മദ്‌റസയുടെ നില്‍പ്പ്. 1990 കള്‍ക്കു ശേഷമാണ് എട്ടിനു ശേഷമുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. 
കാലങ്ങളായി പഠന രംഗത്ത് സ്തുത്യര്‍ഹമായ നിലവാരത്തിലാണ് മദ്‌റസ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം സന്തോഷകരമായ ഒരു വസ്തുതയാണ്. 1980 കള്‍ മുതല്‍ തന്നെ റൈഞ്ചു തലത്തില്‍ പല ഉന്നത വിജയങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. 
വളരെ ശ്ലാഘനീയമായ വിധത്തിലാണ് കുട്ടികള്‍ക്കുള്ള സംസ്‌കാരണ-തര്‍ബിയ്യത്ത് സംരംഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കു ആവശ്യമായ ജീവിത ശീലങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അവ അനുശീലിപ്പിക്കുകകൂടി ചെയ്യുന്നു. വൈകുന്നരത്തെ തസ്ബീഹ്, മഗ്‌രിബ്, ഇശാ ജമാഅത്ത് തുടങ്ങിയവ കുട്ടികള്‍ക്കുള്ള വലിയ ശിക്ഷണ-പഠന അനുഭവമാണ്. പെണ്‍ കുട്ടികള്‍ക്കും മദ്‌റസയില്‍വെച്ചു നിസ്‌കരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചില നേട്ടങ്ങള്‍
മദ്‌റസക്കു ഉണ്ടായ കഴിഞ്ഞ കാലത്തെ ചില നേട്ടങ്ങള്‍ ഇവയാണ്:
-കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആറു തവണ പൊതുപരീക്ഷയില്‍ മലയമ്മ റൈഞ്ചില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആറില്‍ മൂന്നു കൊല്ലം ഡിസ്റ്റിഗ്ഷന്‍ വാങ്ങി.
-23 വര്‍ഷവും 100 ശതമാനം വിജയം നേടി.
-അഞ്ചോ ആറോ ആയി മാത്രം കാലങ്ങളോളം നിലനിന്നിരുന്ന ക്ലാസ് സെക്കണ്ടറി തലത്തിക്കേു വികസിച്ചു.
-രണ്ടും രണ്ടരയുമുള്ള അദ്ധ്യാപകര്‍ നാലായി ഉയര്‍ന്നു. അതോടുകൂടെ, പള്ളിയില്‍ ദര്‍സും ആരംഭിച്ചു.
-പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനു പകരം മദ്‌റസക്കു പുതിയ, മനോഹരമായ ബില്‍ഡിംഗുകള്‍ വന്നു.
-മതമേഖലയില്‍ ബാഖവി, ഫൈസി, അഹ്‌സനി, ഹുദവി തുടങ്ങിയ ബിരുദ ധാരികളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു.
-ഭൗതിക മേഖലകളില്‍ ലക്ചര്‍മാര്‍, ഡോക്ടര്‍മാര്‍, അദ്ധ്യാപകര്‍, വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. 
-ഉസ്താദുമാരുടെ സൗകര്യങ്ങളിലും ശമ്പളത്തിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ കഴിഞ്ഞു. 

മത വിജ്ഞാന സദസ്സുകളും വനിതാ ക്ലാസുകളും
കാലങ്ങളായി നാട്ടില്‍ മദ്‌റസയുമായും പള്ളിയുമായും ബന്ധപ്പെട്ടു നടന്നുവരുന്ന ശ്രദ്ധേയമായൊരു സംരംഭമാണിത്. നാട്ടിലെ പൊതു ജനങ്ങള്‍ക്കും വിശിഷ്യാ, സ്ത്രീകള്‍ക്കും മതം പഠിക്കാനും  ഇബാദത്തിന്റെ അനുഷ്ഠാന മുറകള്‍ പരിചയിക്കാനും ഇത് അവസരമൊരുക്കുന്നു. മദ്‌റസയില്‍ നിന്നും പഠിച്ചു പുറത്തിറങ്ങുന്ന സാധാരണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അടിസ്ഥാനപരമായ മത കാര്യങ്ങളില്‍ പോലും കൂടുതലായ അറിവ് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം ക്ലാസുകള്‍ ഈ പോരായ്മ നികത്താന്‍ വളരെ സഹായകമാകുന്നു. പള്ളിയില്‍ ഖഥീബായി വന്ന ഉസ്താദുമാരാണ് പലപ്പോഴും ഇത്തരം ക്ലാസുകള്‍ എടുക്കാറുള്ളത്. ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി മുമ്പ് നാട്ടില്‍ ഇത്തരം പല ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. സ്ഥലം ഖഥീബ് കിഴിശ്ശേരി മുഹമ്മദ് ദാരിമിയാണ് ഇന്ന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. 

വിദ്യാഭ്യാസ കോചിംഗ് ക്ലാസുകള്‍
വര്‍ഷങ്ങളായി മദ്‌റസയെ കേന്ദ്രീകരിച്ച് നടന്നിരുന്ന വിജയം കണ്ട ഒരു സംരംഭമാണ് കോച്ചിംഗ് ക്ലാസുകള്‍. സ്‌കൂള്‍ വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്നിരുന്ന ട്യൂഷനുകളാണിത്. വിദ്യാഭ്യാസപരമായി വളരെ മുന്തിനില്‍ക്കുന്ന ഒരു നാടായിരുന്നതുകൊണ്ടുതന്നെ, കാലാകാലങ്ങളിലും നാട്ടില്‍ നിന്നുള്ള യോഗ്യരായ അധ്യാപകര്‍ സ്വയം മുന്നോട്ടുവന്ന് ഇത്തരം ക്ലാസുകള്‍ മദ്രസ കേന്ദ്രീകരിച്ചു നടന്നുപോന്നു. 1990 കള്‍ക്കു ശേഷമാണ് വളരെ വ്യവസ്ഥാപിതമായി തുടങ്ങിയത്. മദ്‌റസയുടെ പഴയകാല മിനുട്‌സുകള്‍ എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായും ബോധ്യമാവും. 28/09/1999 ല്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ മദ്‌റസ കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ ഇങ്ങനെ കാണാം: 'മദ്രസയില്‍വെച്ച് കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നതിനു എ.പി. മുജീബ്, കെ.കെ. അശ്‌റഫ്, വി.പി. ബശീര്‍ എന്നിവരുടെ ഉത്തരവാദിത്തത്തില്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.' മദ്‌റസയെ കേന്ദ്രീകരിച്ച് അന്ന് ഇവരുടെ നേതൃത്വത്തില്‍ പല കോച്ചിംഗ് ക്ലാസുകളും നടന്നിരുന്നു. പിന്നീടും ഇതിനു ശക്തമായ തുടര്‍ച്ചകളുണ്ടായി. നാട്ടില്‍ ശക്തമായൊരു വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. മുജീബ് മാസ്റ്റര്‍, അശ്‌റഫ് മാസ്റ്റര്‍, ബശീര്‍ മാസ്റ്റര്‍, ഫരീദ് മാസ്റ്റര്‍, റഫീഖ് പോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ശ്രദ്ധേയമാണ്. 

മൗലിദുകള്‍, നബിദിന പരിപാടികള്‍
നബിദിന പരിപാടികളും മൗലിദുകളുമായിരുന്നു മദ്‌റസയെ കേന്ദ്രീകരിച്ചു നടന്നിരുന്ന മറ്റു പരിപാടികള്‍. കാലങ്ങളിലെ പരിമിതികള്‍ക്കനുസരിച്ച് വളരെ വിപുലമായിത്തന്നെ ഇത്തരം പരിപാടികള്‍ നടത്തപ്പെട്ടിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തില്‍ മദ്‌റസയില്‍നിന്നും നടത്തപ്പെടുന്ന മൗലിദുകള്‍ ശ്രദ്ധേയമാണ്. നാട്ടുകാര്‍ കേമമായി അതിനു സമ്മേളിക്കുകയും ശേഷം മധുരം കഴിച്ച് സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ കലാപരിപാടികളും ഘോഷയാത്രയുമാണ് മറ്റൊന്ന്. നാട്ടിലെ യുവാക്കളെല്ലാം മദ്‌റസയില്‍ ഒത്തുകൂടി വര്‍ണക്കടലാസുകള്‍കൊണ്ട് മദ്‌റസ അലങ്കരിക്കുന്നതും ഈന്തിന്റെ പട്ടകള്‍ നിരത്തി പകിട്ടുകൂട്ടുന്നതും കൊടിയുണ്ടാക്കുന്നതും അനുഭൂതി നല്‍കുന്ന ഓര്‍മകളാണ്. കാഹളം ചുമലില്‍വെച്ചുകൊണ്ട് സൈക്കിളില്‍ മറ്റു സാമഗ്രികള്‍ ഘടിപ്പിച്ചുകൊണ്ടുള്ള, പ്രാന്തപ്രദേശങ്ങളിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രയും ഹമാരേ തക്ബീര്‍... അല്ലാഹു അക്ബര്‍ വിളിയാളവും ബദ്‌റില്‍ കേട്ടൊരു മുദ്രാവാക്യം.... ഉഹ്ദില്‍ കേട്ടൊരു മുദ്രാവാക്യം... ലാഇലാഹ ഇല്ലല്ലാഹ് എന്ന ഏറ്റു പറച്ചിലുമെല്ലാം ഗൃഹാദുരത്തം നല്‍കുന്ന മധുര സ്മരണകളാണ്. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ദഫ് പരിപാടികളും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതായിരുന്നു. 
ഇന്ന്, നബിദിന പരിപാടികളും സംഗമങ്ങളും ഏറെ വളര്‍ന്നു വികസിച്ചിട്ടുണ്ട്. നാടിന്റെയും നാട്ടുകാരുടെയും പൂര്‍ണ പങ്കാളിത്തമുള്ള, സഹകരണവും സ്‌നേഹവും മത മൈത്രിയും വിളങ്ങി നില്‍ക്കുന്ന ഒരു മഹാ സംഗമമായി അത് മാറിയിട്ടുണ്ട്.