Sunday, 23 February 2014

പുള്ളനൂര്‍- വിദ്യാഭ്യാസ കുതിപ്പില്‍ തുല്യതയില്ലാത്ത നാട്


പുള്ളനൂര്‍. വിദ്യാഭ്യാസ വിസ്‌ഫോടനം നടക്കുന്ന നാട്. ഒരു പക്ഷെ, കോഴിക്കോട് ജില്ലയില്‍തന്നെ ഇതുപോലൊരു ഗ്രാമം (മഹല്ല്) വേറെയുണ്ടാവാന്‍ ഇടയില്ല. വിദ്യാഭ്യാസ വളര്‍ച്ചയുടെ കാര്യത്തില്‍ അത്രമാത്രം മുന്‍പന്തിയിലാണ് ഈ കൊച്ചു പ്രദേശം. ഒരു പഞ്ചായത്തോ അതിലും വലിയ ഭൂതലമോ നേടിയെടുക്കേണ്ട, എന്നാല്‍ അവയില്‍തന്നെ പലേടത്തും കണ്ടെത്താനാവാത്ത ഒരു വിദ്യാഭ്യാസ വിപ്ലവം ഈ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ശരാശരി വിദ്യാഭ്യാസമില്ലാത്തവര്‍ വളരെ കുറവാണ്. എന്നുമാത്രമല്ല, വിദ്യാഭ്യാസ/അക്കാദമിക രംഗത്തെ സമുന്നത മേഖലകളില്‍ വിരാജിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുമാണ്. ജീവിതത്തിന്റെ നാനോന്മുഖമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കിലും വിദ്യാഭ്യാസത്തെ തങ്ങളുടെ ഭാവി ജീവിതത്തിന്റെ  മുഖമുദ്രയാക്കിയെടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 

കര്‍ഷക വൃത്തിയും കൂലിപ്പണിയുമായിരുന്നു പുള്ളനൂര്‍ നിവാസികളുടെ ഉപജീവന മാര്‍ഗം. പക്ഷെ, ഇന്ന് കൃഷി ശോഷിക്കുകയും ഗള്‍ഫ് യാത്ര കൂടുകയും ചെയ്‌തെങ്കിലും കൂലിപ്പണി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഭൂമി ഉഴുതല്‍, തേങ്ങ വലി, കൊത്തല്‍, ചുമടെടുക്കല്‍, വയല്‍ പണികള്‍, വീടുനിര്‍മാണം, കല്ല് വെട്ട്, മണല്‍ വാരല്‍, മാര്‍ബിള്‍ വര്‍ക്കുകള്‍ തുടങ്ങിയവയാണ് മാറിയ കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ വിവിധ നാടന്‍ പണികള്‍. 

പക്ഷെ, ഇവയെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഒരു തലമുറ പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനു നമ്മുടെ നാട്ടില്‍ നാന്ദി കുറിച്ചിരിക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതും അല്‍ഭുതമുളവാക്കുന്നതുമായ ഒരു വസ്തുതയാണ്. കേവല പഠനമെന്നതിലപ്പുറം ലക്ഷ്യം കണ്ട മഹോന്നത പഠനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അക്കാദമിക തലവന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും ലക്ചര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാരും എഞ്ചിനിയര്‍മാരും സ്‌കൂള്‍ അദ്ധ്യാപകരും മറ്റു വിവിധയിനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും മാനവ-ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയവരും നടത്തുന്നവരുമായി വലിയൊരു വിഭാഗം തന്നെ ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകളുമുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

മത മേഖലയിലും ഇതേപോലെ തുല്യതയില്ലാത്തൊരു കുതിപ്പ് നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേവലം മദ്‌റസാപഠനം മാത്രം ലഭിച്ച് ജീവിതത്തിലേക്കും ജോലിയിലേക്കും കടക്കുന്നവരായിരുന്നു പഴയ കാല തലമുറ. ഏറിയാല്‍, രണ്ടു മൂന്നു വര്‍ഷത്തെ ദര്‍സ് പഠനം മാത്രമേ പിന്നീടുണ്ടാകുമായിരുന്നുള്ളൂ. പക്ഷെ, ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു. മതരംഗത്തെ ഉന്നത പഠനം ഇന്ന് വലിയ ട്രന്റാണ് നമ്മുടെ നട്ടില്‍. ജീവിതം മൂല്യവത്താക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഇതിനായി രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. നാടിനും നാട്ടുകാര്‍ക്കും ജില്ലക്കും എന്നല്ല, മലയാളത്തിനുതന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണിവ. 

മത, ഭൗതിക, മത-ഭൗതിക സമന്വയ മേഖലകളില്‍ നമ്മുടെ നാട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടക്ക് നേടിയെടുത്ത വിദ്യാഭ്യാസ വളര്‍ച്ച അതിമഹത്തരമാണ്. അതിനുമുമ്പും നമ്മുടെ നാട്ടില്‍നിന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രതീക്ഷ നല്‍കുന്ന ഉദ്ദ്യമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീക്ഷണമുള്ള ആ ഉദ്ദ്യമങ്ങളുടെ പിന്തുടര്‍ച്ചകളായിരുന്നു പില്‍ക്കാലത്തെ ഈ വിദ്യാഭ്യാസ വിസ്‌ഫോടനം. ഇത്തരുണത്തില്‍, ഈ വളര്‍ച്ചയുടെ ചെറിയ നിലക്കുള്ള ഒരു കണക്കെടുപ്പ് നല്ലതാണെന്നു തോന്നുന്നു. ഭാവി തലമുറകള്‍ക്ക് ഇനിയും ഉയരങ്ങളിലേക്കു കയറിചെല്ലാന്‍ ഇത് സഹായകമായേക്കും. 

മത മേഖലയിലെ പ്രതീക്ഷകള്‍
പ്രഗല്‍ഭരും സര്‍ഗ സമ്പന്നരുമായ അനവധി പണ്ഡിതന്മാരെയും ഉസ്താദുമാരെയും സംഭാവന ചെയ്യാന്‍ കഴിഞ്ഞ 65 വര്‍ഷത്തിനകം നമ്മുടെ മദ്‌റസയുടെ പ്രവര്‍ത്തന ഫലമായി സാധിച്ചിട്ടുണ്ട്. മദ്‌റസാ പഠനം കഴിഞ്ഞ് ദര്‍സ് പഠനത്തിനു പോയവരും അതിനു ശേഷം മദ്‌റസാ അദ്ധ്യാപകരായി പോയവരുമുണ്ട് അതില്‍. ദര്‍സു പഠനത്തിനു സേഷം മത മേഖലയിലെ ഉപരിപഠനത്തിനു പോവുകയും കേരളമുസ്‌ലിം ചരിത്രത്തില്‍തന്നെ ശ്രദ്ധേയമായ അറബിക് കോളേജുകളില്‍ അദ്ധ്യായനം നടത്തുകയും ചെയ്തവരുമുണ്ട്. ഫൈസിമാരും ബാഖവിമാരും അഹ്‌സനിമാരും ഇതില്‍ ജനിച്ചിട്ടുണ്ട്. മദ്‌റസയെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്ന വസ്തുതയാണിത്. ഇതില്‍ ഏറെ പ്രമുഖരാണ്:

ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി: നമ്മുടെ നാടിന്റെ പഴയ തലമുറകളോടൊപ്പം സജീവമായി പ്രവര്‍ത്തിക്കയും നാട്ടില്‍ മതകീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമായതെല്ലാം ചെയ്ത വ്യക്തിത്വങ്ങളിലൊരാളാണ്. ഇപ്പോള്‍ കാസര്‍കോട് മേല്‍പറമ്പില്‍ മത സേവനം നടത്തിക്കൊണ്ടിരിക്കുന്നു.
ഇ.പി. സക്കരിയ്യ അഹ്‌സനി: കുഴിമണ്ണില്‍ പള്ളിയിലെ മുന്‍ ഖഥീബു കൂടിയായിരുന്ന അദ്ദേഹം നമ്മുടെ നാട്ടിലെ ഒരു കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയാണ്. കേരളത്തില്‍ സമസ്തയുടെ വിവിധ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു വാഫി കോളേജിലെ പ്രധാന  ലക്ചര്‍മാരില്‍ ഒരാളായി സേവനം ചെയ്യുന്നു. ടി. അബ്ദുര്‍ റഹ്മാന്‍ ഫൈസിയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പോയി ഫൈസി ബിരുദം നേടിയ മറ്റൊരു വ്യക്തി. 

സമന്വയ മേഖലയിലെ പ്രതീക്ഷകള്‍
മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ ഇതിനകം നമ്മുടെ നാട് വന്‍ നേട്ടംതന്നെ കൈവരിച്ചുകഴിഞ്ഞു. മത ബിരുദത്തോടൊപ്പം ഭൗതികത്തില്‍ ഡിഗ്രിയും പി.ജി.യുമുള്ള മൂന്നു ഹുദവികളെ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു മുന്നേറ്റം തന്നെയാണ്. എ.പി. മുഹമ്മദ് കോയ ഹുദവി, പി. മോയിന്‍ ഹുദവി, അബ്ദുല്ല കുട്ടി ഹുദവി എന്നിവര്‍ വിദ്യാഭ്യാസത്തിന്റെ പുതിയൊരു കവാടമാണ് നമ്മുടെ നാടിനു മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത്.

ഈ പാത പിന്‍പറ്റി, ഉസ്താദുമാരുടെയും അഭ്യുദയകാംക്ഷികളുടെയും കഠിന ശ്രമങ്ങളാല്‍ വളര്‍ന്നു വരുന്ന പുതിയൊരു തലമുറയെ വളാഞ്ചേരി മര്‍കസിലേക്കും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും പറഞ്ഞയക്കാന്‍ സാധിച്ചുവെന്നതാണ് ഏറെ പ്രതീക്ഷയുളവാക്കുന്ന മറ്റൊരു കാര്യം. നമ്മുടെ നാടിന്റെ ഭാവി കൂടുതല്‍ വിദ്യാഭ്യാസ ബന്ധിതമായിരിക്കുമെന്നതിലേക്കുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. വളാഞ്ചേരി മര്‍ക്കസില്‍ പഠിക്കുന്ന കണ്ടിയില്‍ ഇ.പി. ജാബിര്‍, കൂട്ടിലങ്ങാടി വാഫി കോളേജില്‍ പഠിക്കുന്ന ഇര്‍ശാദലി, പി.പി. അജ്മല്‍, പി.പി. അശ്‌റഫ്, വി.പി. ശാഫി തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ കുതിപ്പിലെ ഭാവിയുടെ ഭാഗ്യ നക്ഷത്രങ്ങളായി കാണാവുന്നതാണ്. 

ഭൗതിക മേഖലയിലെ പ്രതീക്ഷകള്‍

ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ പുള്ളനൂരിന്റെ വിദ്യാഭ്യാസ കുതിപ്പ് അപരിമേയമാണ്. കൂടുതല്‍ തിളക്കങ്ങളോടെ അത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ശംസുല്‍ ഹുദാ മദ്‌റസയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കഥമാത്രം എടുത്തു പരിശോധിച്ചാല്‍തന്നെ ഇക്കാര്യം സുതരാം വ്യക്തമാകും. 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ക്ക് വലിയ പ്രാതിനിദ്ധ്യം ഇല്ലാത്ത കാലത്തുതന്നെ ബി.എസ്.സി (ബോട്ടണി) യില്‍ 85 ശതമാനം മാര്‍ക്കോടെ വിജയിച്ച് കേരളമുസ്‌ലിംകള്‍ക്കുതന്നെ മാതൃകയായ സി.വി. അബ്ദുല്‍ അസീസ് ഹാജി നമ്മുടെ നാടിന്റെ അഭിമാനമാണ്. മെഡിക്കല്‍ കോളേജ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത അദ്ദേഹത്തെക്കുറിച്ച് കേരളമുസ്‌ലിം ഡയറക്ടറിയില്‍ ചരിത്രകാരന്‍ ഡോ. സി.കെ. കരീം വരെ സചിത്രം എഴുതിയിട്ടുണ്ട്. കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍, സയന്‍സ് മേഖലയിലെ ഒരു മുസ്‌ലിം സാന്നിദ്ധ്യമായിട്ടാണ് അദ്ദേഹത്തെ എടുത്തു കാട്ടുന്നത്. കരുവമ്പൊയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്ററായി പിരിഞ്ഞ ഐ.കെ. മുഹമ്മദ് മാസ്റ്റര്‍, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഡപ്പാര്‍ടുമെന്റില്‍ ജോലി ചെയ്തിരുന്ന കെ.എം. കുഞ്ഞി മുഹമ്മദ് ഹാജി, കണ്ണൂരില്‍ കുറേ കാലം ഉര്‍ദു അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ചുടലക്കല്‍ മഹ്മൂദ് മാസ്റ്റര്‍, കണ്ണൂരില്‍ അറബിക് അദ്ധ്യാകനായി പ്രവര്‍ത്തിക്കുന്ന ഇ.പി.എം. കോയ മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനായ എ.പി. മുഹമ്മദ് മാസ്റ്റര്‍, കാസര്‍കോട് സ്‌കൂളില്‍ അദ്ധ്യാകനായിരുന്ന ഇ.പി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍, അറബിക് അദ്ധ്യാപകനായിരുന്ന കെ.എം. അബ്ദുര്‍റഹീം തുടങ്ങിയവര്‍ ഭൗതിക മേഖലയില്‍ തിളങ്ങിനിന്ന നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ പ്രമുഖരാണ്. 
കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വി.പി. ബശീര്‍, കോടഞ്ചേരി ആര്‍ട് ആന്റ് സയന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എ.പി. മുജീബ്, കണ്ണൂര്‍ ഉര്‍ദു അദ്ധ്യാപന്‍ കെ.കെ. മുഹമ്മദ് അശ്‌റഫ് മാസ്റ്റര്‍, കരുവമ്പൊയില്‍ സ്‌കൂള്‍ അറബിക് അദ്ധ്യാപകന്‍ ടി. ഫരീദ് മാസ്റ്റര്‍, മീഞ്ചന്ത ഹൈസ്‌കൂള്‍ ഉര്‍ദു അദ്ധ്യാപന്‍ എന്‍. സലാം മാസ്റ്റര്‍, കുറ്റ്യാടി അറബിക് അദ്ധ്യാപകന്‍ എന്‍. ജബ്ബാര്‍, ഉര്‍ദു അദ്ധ്യാപിക എ.പി. ശാഹിന തുടങ്ങിയവര്‍ അദ്ധ്യാപന മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന പുതിയ തലമുറയിലെ സാന്നദ്ധ്യങ്ങളാണ്. 

അദ്ധ്യാപനേതര മേഖലയില്‍ ഗവ: സര്‍വീസിലും അല്ലാതെയുമായി വിദ്യാഭ്യാസാനന്തര ജോലി ചെയ്യുന്ന വേറെയും അനവധിയാളുകള്‍ നമ്മുടെ മദ്‌റസയുടെ ഉല്‍പന്നങ്ങളായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന എന്‍.പി. മുഹമ്മദ്, പരിയാരം മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന കെ.എം. റഫീഖ്, ഖത്തര്‍ മന്താലയത്തിനു കീഴില്‍ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുന്ന ഐ.കെ. മജീദ്, ബി.എ.എം.എസ് (ആയുര്‍വേദം) കഴിഞ്ഞ സി.വി. ഹസ്‌ന, മദ്‌റസ വിദ്യാര്‍ത്ഥിയല്ലെങ്കിലും നമ്മുടെ മഹല്ലിന്റെ തണലില്‍ വളര്‍ന്ന, ഡല്‍ഹിയില്‍ ജോലി നോക്കുന്ന, ബി.എസ്.സി നഴ്‌സിംഗ് ഹോള്‍ഡര്‍ സി.വി. ഫസ്‌ലുര്‍റഹ്മാന്‍ തുടങ്ങിയവര്‍ മെഡിക്കല്‍ മേഖലയില്‍ നമ്മുടെ നാടിന്റെയും മദ്‌റസയുടെയും അഭിമാനങ്ങളാണ്. 

എക്‌സൈസ് വിഭാഗം ഡ്രൈവര്‍ വി.പി. സുബൈര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീനിയര്‍ അസിസ്റ്റന്റ് കണ്ടിയില്‍ അജ്മല്‍, കാലിക്കറ്റ് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഓഫീസ് ക്ലര്‍ക്ക് കണ്ടിയില്‍ മുഹമ്മില്‍, ചാത്തമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ടി.ടി. മൊയ്തീന്‍ കോയ, പഞ്ചായത്ത് സെക്രട്ടറി തോട്ടൊളി അബ്ദുല്ല കുട്ടി തുടങ്ങിയവര്‍ രാഷ്ട്രീയ വിദ്യാഭ്യാസ ഭരണ മേഖലയിലെ നാടിന്റെ വേറിട്ട സാന്നിദ്ധ്യങ്ങളാണ്. 

എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ദുബായില്‍ ജോലി നോക്കുന്ന എ.പി. ശമീറലി (ബി.ടെക്), സഊദിയില്‍ ജോലി നോക്കുന്ന എ.പി. ഇര്‍ശാദ് (ബി.ടെക്), കമ്പ്യൂട്ടര്‍ മേഖലയില്‍ ബാംഗ്ലൂരില്‍ ജോലി നോക്കുന്ന എ.പി. നവാസ് (എം.സി.എ) തുടങ്ങിയവരും ഈ നാടിന്റെ പ്രതീക്ഷ നല്‍കുന്ന ഉല്‍പന്നങ്ങളാണ്. കണ്ടിയില്‍ ശമീര്‍ ഹുസൈന്‍ (പി.ജി. ലിറ്ററേച്ചര്‍), എ.പി. ശാനിബ (ടി.ടി.സി) തുടങ്ങി നാടിന്റെ വിദ്യാഭ്യാസ, അക്കാദമിക, ഉദ്യോഗ മേഖലയില്‍ ഔന്നത്യം നേടിയ അനവധിയാളുകള്‍ വേറെയും നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്. 

വിവാഹം വഴി നമ്മുടെ നാട്ടിലെത്തിയ വലിയൊരു ശതമാനം പെണ്‍കുട്ടികളും വിദ്യാഭ്യാസപരമായി മുന്നില്‍നില്‍ക്കുന്നവരാണ്. അദ്ധ്യാപികമാരും നഴ്‌സ് മാരും എന്തിനേറെ സയന്റിസ്റ്റുകള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നതാണ് വസ്തുത. 

വിവിധ മേഖലയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന  നമ്മുടെ നാടിന്റെ വിദ്യാഭ്യാസ കുതിപ്പ് നാടിനും മതത്തിനും നന്മ വരും വിധം ഇനിയും തുടരട്ടെയെന്ന് ആശംസിക്കുന്നു. 65 ാം വാര്‍ഷികം ആഘോഷിക്കുന്ന മദ്‌റസയെ സംബന്ധിച്ചിടത്തോളം നാടിന്റെ ഈ വിദ്യാഭ്യാസ പുരോഗതി ഏറെ അഭിമാനം നല്‍കുന്ന നിമിഷങ്ങളാണിവ. കാരണം, ഈ മദ്‌റസയുടെ സന്താനങ്ങളാണിന്ന് കേരളത്തിനകത്തും പുറത്തും സുപ്രധാന തസ്തികകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മറ്റു അധികമൊന്നും മദ്‌റസകള്‍ക്കു ലഭിക്കാത്ത ഒരു ഭാഗ്യമാണിത്. 

No comments:

Post a Comment